യാത്രക്കാരനായി ഓട്ടോയിൽ കയറി, പുറത്തിറങ്ങിയപ്പോൾ കണ്ടത് ഗോപി സുന്ദറിനെ;  പാട്ടും അഡ്വാൻസും കയ്യിൽ, ഞെട്ടി ഇമ്രാൻ; വിഡിയോ

തന്റെ പുതിയ സിനിമയിലേക്ക് ക്ഷണിക്കാൻ ഇമ്രാന്റെ അടുക്കലേക്ക് നേരിട്ടാണ് ഗോപി എത്തിയത്
യാത്രക്കാരനായി ഓട്ടോയിൽ കയറി, പുറത്തിറങ്ങിയപ്പോൾ കണ്ടത് ഗോപി സുന്ദറിനെ;  പാട്ടും അഡ്വാൻസും കയ്യിൽ, ഞെട്ടി ഇമ്രാൻ; വിഡിയോ


മ്രാൻ ഖാൻ എന്ന ഗായകനെ മലയാളികൾ പരിചയപ്പെടുന്നത് റിയാലിറ്റി ഷോയിലൂടെയാണ്. പിന്നീട് ജീവിക്കാൻ വേണ്ടി ഓട്ടോ ഓടിക്കാൻ തുടങ്ങിയ ഇമ്രാൻ സംഗീതം ഉപേക്ഷിച്ചില്ല. സോഷ്യൽ മീഡിയയിലെ പാട്ടിലൂടെയാണ് വീണ്ടും സംഗീതപ്രേമികളുടെ ശ്രദ്ധ ഇമ്രാനിൽ പതിയുന്നത്. ഇപ്പോൾ ഇതാ ഇമ്രാന് വമ്പൻ സർപ്രൈസ് നൽകിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. തന്റെ പുതിയ സിനിമയിലേക്ക് ക്ഷണിക്കാൻ ഇമ്രാന്റെ അടുക്കലേക്ക് നേരിട്ടാണ് ഗോപി എത്തിയത്. 

ഒരു യാത്രികനായി ഇമ്രാന്റെ ഓട്ടോയിൽ കയറിയാണ് യുവഗായകനെ ഗോപി സുന്ദർ ഞെട്ടിച്ചത്. മാസ്കും കൂളിഗ് ഗ്ലാസും തൊപ്പിയും ധരിച്ച് വഴിയിൽ നിന്നാണ് ഗോപി സുന്ദർ കയറിയത്. ഇടയ്ക്ക് വച്ച് ചായ കുടിക്കാൻ നിർത്തിയ ശേഷം സൗഹൃദ സംഭാഷണത്തിനിടെയാണ് തന്റെ പേര് ഇമ്രാനോട് ഗോപി സുന്ദർ വെളിപ്പെടുത്തിയത്. എന്താണ് നടക്കുന്നതെന്ന് ആദ്യം ഇമ്രാന് മനസിലായില്ല. തന്റെ സംഗീത യാത്ര തുടങ്ങിയ പള്ളിക്ക് മുന്നിൽ വച്ചുതന്നെയായിരുന്നു സിനിമയിൽ പാടാനുള്ള അവസരം ഇമ്രാനെ തേടിയെത്തിയത്. പാട്ടിനുള്ള അഡ്വാൻസും നൽകാനും ഗോപി സുന്ദർ മറന്നില്ല. ‌

അടുത്തിടെ ഒരു സംഗീത റിയാലിറ്റി ഷോയിൽ ഇമ്രാൻ അതിഥിയായി എത്തിയിരുന്നു. അന്ന് ജഡ്ജിങ്ങ് പാനലിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഗോപി സുന്ദർ ഇമ്രാന് ഒരു പാട്ട് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഗോപിയുടെ വിളി പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നെങ്കിലും ഇത്രപെട്ടെന്ന് അതും നേരിട്ടെത്തി അവസരം വാഗ്ദാനം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഇമ്രാൻ പറയുന്നത്. 

ഗോപി സുന്ദർ തന്നെയാണ് ഈ സർപ്രൈസ് വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ അദ്ദേഹം പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം വൈകാതെ പാട്ടിന്റെ റെക്കോർഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദർ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com