തെലുങ്കാനയിൽ യുവ വനിത ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ച സംഭവവും പ്രതികളുടെ എൻകൗണ്ടറും സിനിമയാകുന്നു. 'ദിഷ എൻകൗണ്ടർ’ എന്ന് പേരു നൽകിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് രാം ഗോപാൽ വർമയാണ്. ആനന്ദ് ചന്ദ്ര സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
കഴിഞ്ഞ വർഷം നവംബർ 28നാണ് രാജ്യത്തെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ നാല് ലോറി തൊഴിലാളികളാണ് പിടിയിലായത്. ഇവരെ ദിവസങ്ങൾക്കുള്ളിൽ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. ശ്രീകാന്ത്, സോണിയ, പ്രവീൺ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നത്. സംഗീതം ഡിഎസ്‍ആർ. തന്റെ വെബ്സൈറ്റ് ആയ ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാകും ചിത്രം റിലീസ് ചെയ്യുക.
സംഭവ ദിവസം വൈകിട്ട് ആറേ കാലിനാണ് 26 കാരിയായ ഡോക്ടർ റോഡരികിൽ സ്‌കൂട്ടർ പാർക്ക് ചെയ്യുന്നത്. തുടർന്ന് രാത്രി ഒമ്പത് മണിക്കാണ് അവർ തിരിച്ചെത്തിയത്. ഇതിനിടെ യുവതിയെ കുടുക്കുന്നതിനായി സ്‌കൂട്ടറിന്റെ ടയർ പ്രതികൾ പഞ്ചറാക്കിയിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ശിവ ഇവരെ സമീപിച്ചു. വിശ്വാസം നേടുന്നതിനായി സ്‌കൂട്ടർ കൊണ്ടുപോയ ശേഷം കട അടച്ചെന്ന് പറഞ്ഞ് തിരിച്ചെത്തി. ഇതിനിടെ യുവതി സംഭവം സഹോദരിയെ വിളിച്ച് വിവരം അറിയിച്ചിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ പ്രതികൾ ഇവരെ അടുത്തുള്ള വളപ്പിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം കത്തിച്ചുകളഞ്ഞു. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തായത്. സംഭവത്തിൽ ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവർ അറസ്റ്റിലായി. ഇവരെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ