കൊൽക്കത്ത; കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട തീയെറ്ററുകൾ തുറക്കാൻ ബംഗാൾ സർക്കാരിന്റെ തീരുമാനം. കേന്ദ്ര അനുമതിക്ക് കാത്തു നിൽക്കാതെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതോടെ ലോക്ക്ഡൗണിന് ശേഷം തീയെറ്ററുകൾ തുറക്കാൻ തീരുമാനിക്കുന്ന ആദ്യ സംസ്ഥാനമാകും പശ്ചിമബംഗാൾ. ആറു മാസത്തെ അടച്ചിടലിന് ശേഷമാണ് ബംഗാളിൽ തീയെറ്ററുകൾ തുറക്കുക.
അടുത്ത മാസം ദുര്‍ഗ പൂജ ആഘോഷത്തിന് മുന്നോടിയായി തിയേറ്ററുകള്‍ തുറക്കും. നാടകം, സംഗീത പരിപാടി, ഡാന്‍സ് പരിപാടി, മാജിക് ഷോ തുടങ്ങിയവയും ആരംഭിക്കും. 50 പേര്‍ അടങ്ങുന്നതാവും ഓരോ കൂട്ടായ്മകളും. ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ എല്ലാ ഇളവുകളും നിലവില്‍ വരും. മമത ബാനര്‍ജി തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ലോക്ക്ഡൗണിന് പ്രവർത്തനം നിർത്തിവെപ്പിച്ച പല മേഖലങ്ങളും തുറന്നു പ്രവർത്തിക്കാൻ കേന്ദ്രം അനുവദിച്ചെങ്കിലും രോഗവ്യാപനം കൂടുതൽ നടക്കാൻ സാധ്യതയുള്ള തീയെറ്ററുകളെ ഒഴിവാക്കുകയായിരുന്നു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ബംഗാളിന്റെ നടപടി. മാര്‍ച്ച് മധ്യത്തോടെയാണ് തിയേറ്ററുകള്‍ അടച്ചത്. ആറ് മാസം കൊണ്ട് ഇന്ത്യന്‍ സിനിമ വ്യവസായത്തിന് എല്ലാ ഭാഷകളിലുമായി 3000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ