ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച ജോജി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രത്യേകിച്ച് മസിൽ ബോഡിയും പരുക്കൻ സ്വഭാവവുംകൊണ്ട് മക്കളേയും കാണികളേയും ഒരുപോലെ അമ്പരപ്പിച്ച കുട്ടപ്പന്‍ പി.കെ. പനച്ചല്‍. വാകത്താനം സ്വദേശി പികെ സണ്ണിയാണ് കുട്ടപ്പനായി എത്തിയത്. എന്നാൽ ആദ്യമായല്ല നിങ്ങൾ സണ്ണിയെ സ്ക്രീനിൽ കാണുന്നത്.
ഭദ്രന്റെ സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിലാണ് കുട്ടപ്പനെ നിങ്ങൾ കണ്ടത്. ആടു തോമയെ തളയ്ക്കാന്‍ പൂക്കോയ ഇറക്കുമതി ചെയ്ത വാടകഗുണ്ട തൊരപ്പന്‍ ബാസ്റ്റിനായി എത്തിയത് സണ്ണിയാണ്. കൂടാതെ ഇയ്യോബിന്റെ പുസ്തകത്തിലും ചെറിയ വേഷത്തിലെത്തിയിട്ടുണ്ട്. തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരനുമായുള്ള പരിചയമാണ് സണ്ണിയെ ജോജിയില്‍ എത്തിച്ചത്. മിസ്റ്റര്‍ കേരള മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു സണ്ണി. കോട്ടയം പോലീസ് സ്‌റ്റേഷനില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന കാലത്താണ് ഭദ്രന്‍ സ്ഫടികത്തിലേക്ക് വിളിക്കുന്നത്.
ഷേക്പിയറുടെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമൊരു ക്രൈം ഡ്രാമയാണ്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ