ബിജെപിയുടെ സൈബർ ആക്രമണം നേരിട്ട നടൻ സിദ്ധാർഥിന് പിന്തുണയുമായി ശശി തരൂർ എംപി. സമൂഹത്തിലുള്ള വില്ലന്മാർ സിനിമയിലുള്ളവരേക്കാൾ ഭീകരന്മാരാണെന്നും അവരെ നേരിടാൻ സിദ്ധാർഥിനെ പോലെയുള്ളവർക്ക് മാത്രമേ കഴിയൂ എന്നുമാണ് ശശി തരൂർ കുറിച്ചത്. ഇന്നലെയാണ് തന്റെ ഫോൺനമ്പർ തമിഴ്നാട് ബിജെപി പുറത്തുവിട്ടുവെന്നും 500ലേറെ ഭീഷണി സന്ദേശങ്ങൾ വന്നുവെന്നും താരം വ്യക്തമാക്കിയത്.
‘എന്തുകൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്‍മാര്‍ തീവ്രമായ പ്രൊപ്പഗാണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തതെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. നമ്മുടെ സമൂഹത്തിലുള്ള വില്ലന്‍മാര്‍ സിനിമയില്‍ ഉള്ളവരെക്കാള്‍ ഭയാനകമാണ്. അത് ഈ നായകന്‍മാര്‍ക്ക് താങ്ങാനാവില്ല എന്നതാണ് കാരണം. വളരെ വിരളമായി സിദ്ധാര്‍ഥിനെ പോലുള്ളവർക്കെ അതിന് കഴിയൂ’; ശശി തരൂർ ട്വീറ്റ് ചെയ്ന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെകേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് സിദ്ധാർഥ് രംഗത്തെത്തിയിരുന്നു. മോദിയുടെ പഴയ ട്വീറ്റുകളും കുത്തിപ്പൊക്കിയായിരുന്നു വിമർശനം. അതിന് പിന്നാലെയാണ് താരത്തിന് നേരെ സൈബർ ആക്രമണമുണ്ടായത്. ‘എന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തു. 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനി്ക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറു റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും’എന്നായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ