വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിന് ഒടുവിലാണ് ശരണ്യ മരണത്തിന് കീഴടങ്ങിയത്. ശരണ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള നടൻ കിഷോർ സത്യയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ശരണ്യയുടെമായി ഒന്നിച്ച് അഭിനയിച്ചതിന്റെ ഓർമകളും സീമ ജി നായരുമായുള്ള ശരണ്യയുടെ ബന്ധത്തെക്കുറിച്ചുമെല്ലാം കിഷോർ പറയുന്നുണ്ട്. ഇക്കാലമത്രയും ശരണ്യയുടെ ഏറ്റവും വലിയ ബലം സീമ ജി. നായരുടെ കരുതൽ ആയിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
കിഷോർ സത്യയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി. മുഖ്യധാരയിൽ ശരണ്യയുടെ ആദ്യ സീരിയൽ എന്റെ നായികയായി വന്ന "മന്ത്രകോടി" ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ എന്ന നടിയുടെ വളർച്ച തുടങ്ങിയത്. പിന്നീട് വഴിയിൽ അസുഖം തടസ്സം നിന്നു. കീഴടങ്ങാൻ അവൾ തയാറായില്ല.
രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷൻ താര സംഘടന ആത്മയുടെ പ്രസിഡന്റ് ശ്രീ. കെ.ബി. ഗണേഷ് കുമാറും സഹപ്രവർത്തകരും ശരണ്യയ്ക്ക് കൂട്ടായി നിന്നു. എന്നാൽ ഈ കാലമത്രയും അവളുടെ ഏറ്റവും വലിയ ബലം സീമ ജി. നായരുടെ കരുതൽ ആയിരുന്നു. സീമ, ശരണ്യയ്ക്ക് ആരായിരുന്നു....? ചേച്ചിയോ... അമ്മയോ... അതോ ദൈവമോ....!
സീമയോടൊപ്പം ദൈവം ചേർത്തുവച്ച പേരായിരുന്നോ ശരണ്യ.....സീമയുടെ കൂടെ ശരണ്യയ്ക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അർഥമായും....അസുഖത്തെ തോൽപിച്ച ഇടവേളകളിൽ വീണ്ടും അവൾ ക്യാമറയ്ക്കു മുൻപിൽ എത്തി.
പത്തു വർഷങ്ങൾക്കു ശേഷം "കറുത്ത മുത്തിൽ" എന്നോടൊപ്പം അവൾ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച റിച്ചാർഡിന്റെ ജോഡിയായി. ശരണ്യയുടെ വിയോഗവർത്ത അറിഞ്ഞപ്പോൾ നൊമ്പരത്തോടെ അവൻ അയച്ചുതന്ന ചിത്രമാണ് ഇത്. നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല....എന്നാൽ നമ്മുടെ നെഞ്ചിൽ ഒരു തീരാനൊമ്പരമായി എന്നും അവൾ ഉണ്ടാവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ