തമിഴ് ആന്തോളജി ചിത്രം നവരസ നെറ്റ്ഫ്ളിക്സിൽ റിലീസായത് കഴിഞ്ഞ ദിവസമാണ്. ഒൻപത് ഇമോഷനുകളിലൂടെയാണ് ചിത്രം പോകുന്നത്. ഹാസ്യത്തെ അടിസ്ഥാനമാക്കി സിനിമ ചെയ്തത് പ്രിയദർശനായിരുന്നു. ഇപ്പോൾ സമ്മർ ഓഫ് 92 എന്ന ചിത്രത്തിനെതിരെ വിമർശനം രൂക്ഷമാവുകയാണ്. ജാതീയതയും ബോഡി ഷെയ്മിങ്ങും നിറഞ്ഞതാണ് ചിത്രം എന്നായിരുന്നു ആരോപണം. സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ, സംവിധായിക ലീന മണിമേഘല എന്നിവർ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
അറപ്പുളവാക്കുന്നതാണ് ചിത്രം എന്നാണ് ടിഎം കൃഷ്ണ കുറിച്ചത്. 'നവരസയിലെ ഹാസ്യം തീര്‍ത്തും അറപ്പുളവാക്കുന്നതും നിര്‍വികാരവും ജാതീയവും ബോഡി ഷെയ്മിങ്ങും ആണ്. അതില്‍ ചിരിക്കാന്‍ ഒന്നുമില്ല. 2021-ല്‍ ഇത്തരം സിനിമകള്‍ നമ്മള്‍ സൃഷ്ടിക്കരുത്. തീര്‍ത്തും അസംബന്ധം.- എന്ന് ടിഎം കൃഷ്ണ പറഞ്ഞു.
'കാണാന്‍ പന്നിയെ പോലെയാണെങ്കിലും ആളൊരു പട്ടിയാണ്...' എന്ന ചിത്രത്തിലെ ഡയലോഗ് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ലീന മണിമേഘലയുടെ വിമര്‍ശനം. നെറ്റ്ഫ്ളിക്സും പ്രിയദര്‍ശനും മണിരത്നവും മോശം കാര്യമാണ് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ നെറ്റ്ഫ്ളിക്സ് ബ്ലാക്ക് ലൈവ്സ് മാറ്റർ രാഷ്ട്രീയം നടത്തുമ്പോള്‍ ഇന്ത്യയിലെ നിങ്ങളുടെ ബ്രാഹ്‌മിന്‍ കളി പരിഹാസ്യമാവുകയാണ്. മണിമേഘല കുറിച്ചു. യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശന്‍, മണിക്കുട്ടന്‍ എന്നിവരാണ് സമ്മര്‍ 92-വില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ മണിരത്നത്തിവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ് നവരസ നിർമിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ