മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. താൻ നൂറ് ശതമാനം ബിസിനസുകാരനാണെന്നും ആരോപണങ്ങളിലും വിഷമമില്ലെന്നുമാണ് താരം പറഞ്ഞത്. മരക്കാറിന്റെ റിലീസിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശനും നിർമാതാവ് ആന്റണി പെരുമ്പാവൂരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മോഹൻലാലിന്റെ വാക്കുകൾ
"ഞാൻ 100 ശതമാനം ബിസിനസ് മാൻ ആണ്. സിനിമ ഒരു വ്യവസായമാണ്. വിലപേശലുകൾ നടക്കുന്നിടമാണ്. 43 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. നിർമാതാവുമാണ്. ചെയ്‌ത പല സിനിമകളും സാമ്പത്തികമായി നഷ്‌ടമുണ്ടായി. അതിലൊന്നും ആരോടും പരാതി പറഞ്ഞിട്ടില്ല. 100 കോടി മുടക്കിയാൽ 105 കോടി കിട്ടണം എന്ന് കരുതുന്നതിൽ എന്താണ് തെറ്റ്. ഞാനൊരു ബിസിനസുകാരൻ തന്നെയാണ് അതിൽ യാതൊരു സംശയവുമില്ല. തിയറ്ററിൽ റിലീസ് ചെയ്യാനാണ് മരക്കാർ എടുത്തത്. ചിത്രം ഒടിടി റിലീസ് ആണെന്ന് ഞങ്ങളല്ല പറഞ്ഞത്. തിയറ്റർ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാർ വച്ചത്. തീർച്ചയായും തിയറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിലും എത്തും.." മോഹൻലാൽ പറഞ്ഞു.
ബ്രോ ഡാഡിയും ട്വൽത്ത് മാനും ഒടിടി
തന്റെ മറ്റ് രണ്ട് ചിത്രങ്ങളായ ബ്രോ ഡാഡിയും ട്വൽത്ത് മാനും ഒടിടി റിലീസായിരിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. ഈ ചിത്രങ്ങൾ ഒടിടിയ്ക്കു വേണ്ടി ചെയ്ത ചിത്രങ്ങളാണ്. ഇനി തിരിച്ചുചോദിച്ചാൽ അവർ അത് തരില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സിനിമ വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ തങ്ങളുടെ കൂടെയുള്ളവർക്കുവേണ്ടിയായിരുന്നു ആ തീരുമാനമെന്നും താരം പറഞ്ഞു. പൃഥ്വിരാജാണ് ബ്രോ ഡാഡി സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫാണ് ട്വൽത്ത് മാന്റെ സംവിധായകൻ.
മരക്കാറിന്റെ ഒടിടി റിലീസിനെക്കുറിച്ച് പ്രിയദർശനും പ്രതികരിച്ചു. ഒടിടിയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത സമയത്താണ് അത്തരത്തിൽ വിവാദം വരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. സൂപ്പർഹിറ്റായ ചിത്രം സിനിമയ്ക്കു ശേഷം പ്രേക്ഷക പ്രതികരണത്തെക്കുറിച്ചോർത്ത് പേടിക്കാതെ റിലീസ് ചെയ്യുന്ന സിനിമയാണ് മരക്കാർ എന്നും അദ്ദേഹം പറഞ്ഞു.
മരക്കാർ നാളെ എത്തും
നാളെയാണ് മരക്കാർ തിയറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തും. ദിവസേന 16,000 ഷോകൾ ചിത്രത്തിനുണ്ട്. അതിനിടെ റിലീസിന് മുൻപേ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ കയറി ചരിത്രം കുറിച്ചിരിക്കുകയാണ്. പ്രീ ബുക്കിങ്ങിലൂടെയാണ് വമ്പൻ നേട്ടം ചിത്രം നേടിയെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ