ബോളിവുഡിൽ വിക്കി കൗശാൽ- കത്രീന കൈഫ് വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഈ മാസം 9ന് താരജോഡികൾ വിവാഹിതരാവുമെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല വിവാഹത്തെക്കുറിച്ചുള്ള ഒരുക്കങ്ങളെക്കുറിച്ചും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. വളരെ കുറച്ചുപേർക്ക് മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്. എന്നാൽ പങ്കെടുക്കുന്നവരുടെ മുന്നിലേക്ക് താരദമ്പതികൾ വലിയ നിബന്ധനങ്ങളാണ് വച്ചിരിക്കുന്നത്. ഫോൺ ഉപയോഗിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമെല്ലാം വിലക്കേർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
പ്രവേശനം രഹസ്യ കോഡിലൂടെ ഫോട്ടോയ്ക്കും വിലക്ക്
വിവാഹത്തിന് പങ്കെടുക്കുന്നവർക്ക് താരങ്ങൾ രഹസ്യ കോഡ് അയച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി. അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനോ പാടില്ല. വിവാഹം നടക്കുന്ന ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. വിവാഹത്തിന്റെ വിഡിയോ റീല്‍സ് ആയി ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത്. അങ്ങനെ പോകുന്നു നിബന്ധനകൾ.
വിമർശനവുമായി ആരാധകർ
എന്നാൽ ഇതെല്ലാം കുറച്ച് ഓവറല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. താരജോഡികളെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. അതിനിടെ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് നടൻ ഗജ്‌രാജ് റാവുവിന്റെ പ്രതികരണമാണ്. ഫോണിൽ സെൽഫി എടുക്കാന്‍ പറ്റില്ലെങ്കിൽ ഈ കല്യാണത്തിനേ താനില്ല എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയായി അദ്ദേഹം കുറിച്ചത്.
ഗുജറാത്തിലെ സ്വാമി മധോപൂര്‍ ഹോട്ടലിലാണ് മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകള്‍ നടക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത ആളുകള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കൂ. സല്‍മാന്‍ ഖാന്‍, കബീര്‍ ഖാന്‍, രോഹിത് ഷെട്ടി, അലി അബാസ് സഫര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ ഡിസംബര്‍ 9ന് വിവാഹത്തിന് ശേഷം മുബൈയില്‍ റിസപ്ഷന്‍ ഒരുക്കും. രാജസ്ഥാനില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് റിസപ്ഷന്‍ ഒരുക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ