വിഷാദരോഗത്തിന് അടിമ, ടെലിവിഷന്‍ താരത്തിന്റെ അച്ഛനെ കാണാതായി; സഹായം അഭ്യര്‍ത്ഥിച്ച് താരം

ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ടെലിവിഷന്‍ താരം അഭിനവ് ചൗധരിയുടെ അച്ഛന്‍ പ്രശാന്ത് ചൗധരിയെ കാണാതായി. വിഷാദ രോഗം കണ്ടെത്തിയതിന് പിന്നാലെയാണ് കാണാതായത്. മൂന്നു ദിവസമായി അച്ഛന്‍ എവിടെയെന്ന് അറിയില്ലെന്നും ഫോണോ പണമോ എടുക്കാതെയാണ് പോയതെന്നും അഭിനവ് മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഹരിയാനയില്‍ നിന്നും അച്ഛനെ കണ്ടെത്തി. 

അച്ഛനെ കണ്ടെത്തിയത് ഹരിയാനയില്‍ നിന്ന്

അഭിനവ് തന്നെയാണ് അച്ഛനെ കണ്ടെത്തിയ വിവരം അറിയിച്ചത്. ഹരിയാനയില്‍ നിന്നുമാണ് അച്ഛനെ കണ്ടെത്തിയത്. വിഡിയോ കോളിലൂടെ അച്ഛനുമായി സംസാരിച്ചെന്നും വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.

വിഷാദം സ്ഥിരീകരിച്ചതിന് പിന്നാലെ വീടുവിട്ടു

ഡിസംബര്‍ 14ന് രാത്രി ഏഴു മണിയോടെയാണ് അച്ഛനെ കാണാതാകുന്നത്. തുടര്‍ന്ന് അഭിനവിന്റെ വീട്ടുകാര്‍ പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടുത്ത ദിവസം ബച്വാര ജംങ്ഷന്‍ റെയില്‍ വേ സ്‌റ്റേഷനു സമീപത്തു നിന്ന് അച്ഛന്റെ വണ്ടി കണ്ടെത്തുകയായിരുന്നു. ട്രെയിന്‍ കയറി എവിടേക്കെങ്കിലും പോയിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അഭിനവ് പറഞ്ഞു. ആ സമയത്ത് രണ്ട് ട്രെയിനുകളാണ് സ്റ്റേഷനിലൂടെ പോയത്. ഒന്ന് ലഖ്‌നൗവിലേക്കും മറ്റൊന്ന് ഡല്‍ഹിയിലേക്കും. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശരിയായി ഭക്ഷണം കഴിക്കാത്തതിനാല്‍ അച്ഛന്റെ ആരോഗ്യസ്ഥിതി അത്ര നല്ലതല്ലെന്നും അഭിനവ് വ്യക്തമാക്കി. അച്ഛന്‍ ആരോടും സംസാരിച്ചിരുന്നില്ലെന്നും തന്നോട് സംസാരിക്കരുതെന്ന് പറഞ്ഞ് ഒരു കുറിപ്പ് കയ്യില്‍ കരുതുമായിരുന്നുവെന്നും താരം വ്യക്തമാക്കി. തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ആന്‍സൈറ്റിയിലൂടെയും ഡിപ്രഷനിലൂടെയുമാണ് കടന്നുപോകുന്നത് എന്ന് അറിഞ്ഞത്. ഡിസംബര്‍ 13ന് താന്‍ അച്ഛനോട് സംസാരിച്ചിരുന്നു. വേറെ ഡോക്ടറെ കാണുകയോ മറ്റേതെങ്കിലും സ്ഥലത്തേക്ക് പോവുകയോ ചെയ്യണോ എന്നാണ് ചോദിച്ചത്. ഒന്നും വേണ്ടെന്നും കനിക്ക് ഉറക്കം വരുന്നില്ല എന്നുമാണ് മറുപടി പറഞ്ഞത്. 

അച്ഛനെ കാണാതായതായി വ്യക്തമാക്കിക്കൊണ്ട് ബിഹാറിലെ ബെഗുസരൈയില്‍ അഭിനവ് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ ഡല്‍ഹിയും ലഖ്‌നൗവിലും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ സഹായവും താരം തേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com