'മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കാനാവില്ല'; വിവാഹ മോചിതയാവുകയാണെന്ന് വൈക്കം വിജയലക്ഷ്മി

2018 ഒക്ടോബർ 22നായിരുന്നു മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വിവാഹബന്ധം വേർപെടുത്തുകയാണെന്ന് വ്യക്തമാക്കി ​ഗായിക വൈക്കം വിജയലക്ഷ്മി. ​മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കാനാവില്ലെന്നാണ് താരം വ്യക്തമാക്കിയത്. ഭർത്താവ് അനൂപിന്റെ ഭീഷണികളും ദേഷ്യപ്പെട്ടുമുള്ള സംസാരവും തന്റെ മനസിനെ വിഷമിപ്പിക്കുകയാണെന്നും പാടാനൊപ്പം പറ്റിയിരുന്നില്ല എന്നുമാണ് ​ഗായിക പറഞ്ഞത്.  2018 ഒക്ടോബർ 22നായിരുന്നു മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം.

ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും

"ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എന്റെ മനസിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റിയിരുന്നില്ല, എന്തുകൊണ്ടും സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ്. അങ്ങനെ മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചിട്ടല്ല. അച്ഛനും അമ്മയ്‌ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങൾ തന്നെ തീരുമാനിച്ചതായതിനാൽ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങൾ എല്ലാം മറക്കുന്നത്" ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ വിജയലക്ഷ്മി പറഞ്ഞു. 

കാഴ്ച കിട്ടിയിട്ടില്ലെന്ന് വൈക്കം വിജയലക്ഷ്മി

കഴിഞ്ഞ ദിവസം വിജയലക്ഷ്മിയുടെ കാഴ്ചയുമായി ബന്ധപ്പെട്ട് വാർത്ത പുറത്തുവന്നിരുന്നു. ​ഗായികയ്ക്ക് കാഴ്ച കിട്ടിയെന്നായിരുന്നു വാർത്ത. എന്നാൽ ഇത് ശരിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വിജയലക്ഷ്മി തന്നെ രം​ഗത്തെത്തിയിരുന്നു. ‘യുട്യൂബിൽ ഒരു വാർത്ത കണ്ട് ധാരാളം ആളുകൾ വിളിക്കുന്നുണ്ട്. പക്ഷേ ആ വാർത്ത ശരിയല്ല. എനിക്ക് കണ്ണിന് കാഴ്ചയൊന്നും കിട്ടിയിട്ടില്ല. ഇപ്പോൾ അമേരിക്കയിൽ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതൽ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച  കിട്ടിയിട്ടില്ല. അടുത്ത വർഷം അമേരിക്കയിൽ പോയി ബാക്കി ചികിത്സകൾ കൂടി നടത്തിയ ശേഷമേ കാഴ്ച ലഭിക്കൂ. - വിജയലക്ഷ്മി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com