'1921–പുഴ മുതൽ പുഴ വരെ'; മലബാർ കലാപത്തിന്റെ കഥയുമായി അലി അക്ബർ, പൂജ

ജനങ്ങളിൽനിന്ന് സ്വരൂപിച്ച പണമുപയോഗിച്ചാണ് സിനിമ ഒരുങ്ങുന്നത്
1921–പുഴ മുതൽ പുഴ വരെ പൂജ/ ചിത്രം: ഫേസ്ബുക്ക്
1921–പുഴ മുതൽ പുഴ വരെ പൂജ/ ചിത്രം: ഫേസ്ബുക്ക്

1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന '1921–പുഴ മുതൽ പുഴ വരെ'യുടെ പൂജ നടന്നു. വാരിയംകുന്നത്ത് അഹമ്മദ്  ഹാജിയുടെ കഥയെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അലി അക്ബറും സിനിമ പ്രഖ്യാപിച്ചത്. 'മമധർമ' എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചു ജനങ്ങളിൽനിന്ന് സ്വരൂപിച്ച പണമുപയോഗിച്ചാണ് സിനിമ ഒരുങ്ങുന്നത്.

രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാതെ അവതരിപ്പിക്കാനാണ് ചിത്രമൊരുക്കുന്നതെന്ന് അലി അക്ബർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭാരതപ്പുഴയ്ക്കും ചാലിയാറിനുമിടയ്ക്കുള്ള നാടിന്റെ ചരിത്രമായതിനാലാണ് പുഴ മുതൽ പുഴ വരെ എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മൂന്നു ഷെഡ്യൂളുകളായാണ് ചിത്രം പൂർത്തിയാക്കുന്നത്. ആദ്യഘട്ട ചിത്രീകരണം വയനാട്ടിലാണ് നടക്കുക. മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണി നിരക്കുകയെന്ന് അലി അക്ബർ പറഞ്ഞു. അലി അക്ബറിനും ആഷിഖ് അബുവിനും പുറമെ പി ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ കഥയെ അടിസ്ഥാനമാക്കി സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.

ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വധഭീഷണിയടക്കം തനിക്കുനേരെ ഉണ്ടായതായി അലി അക്ബർ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതിയും നൽകി. സിനിമയുടെ വിശദീകരണം അടങ്ങിയ വ്യാജപോസ്റ്റുകൾ ഉപയോഗിച്ച് മറ്റ് അക്കൗണ്ടുകളിലേക്ക് വ്യാപകമായി പണപ്പിരിവു നടത്തുന്നതായും സംവിധായകൻ പരാതിപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com