അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം, ക്വോ വാഡിസ്, ഐഡ ഉദ്ഘാടന ചിത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2021 07:13 AM  |  

Last Updated: 10th February 2021 07:13 AM  |   A+A-   |  

iIFFK-2

ഫയല്‍ ചിത്രം


തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള ബുധനാഴ്ച ആരംഭിക്കും. തിരുവനന്തപുരത്തു നടക്കുന്ന മേളയുടെ ഉദ്ഘാടനം വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചരിത്രത്തിലാദ്യമായി നാലിടങ്ങളിലായി മേള നടക്കുന്നെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ഷീൻലുക് ഗൊദാർദിനുവേണ്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും റിസർവ് ചെയ്ത ഡെലിഗേറ്റുകൾക്കും മാത്രമാണ് പ്രവേശനം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കുമാത്രമാണ് പാസ് അനുവദിച്ചത്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേളയുടെ നടത്തിപ്പ്. തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട്ട്‌ മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമാണ് മേള.

ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ‘ക്വോ വാഡിസ്, ഐഡ’യാണ് ഉദ്ഘാടനചിത്രം. നഗരത്തിലെ ആറു തിയേറ്ററുകളിലായി 2164 ഇരിപ്പിടങ്ങളാണുള്ളത്. വിവിധ വിഭാഗങ്ങളിലായി 2500 പാസുകളാണ് തിരുവനന്തപുരത്തെ മേളയിൽ അനുവദിച്ചിട്ടുള്ളത്. അന്തരിച്ച കൊറിയൻ സംവിധായകൻ കിം കി ഡുക്ക്, അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സോളനാസ്, ഇർഫാൻ ഖാൻ, രാമചന്ദ്രബാബു, ഷാനവാസ് നരണിപ്പുഴ, സൗമിത്ര ചാറ്റർജി, ഭാനു അത്തയ്യ, സച്ചി, അനിൽ നെടുമങ്ങാട്, ഋഷികപൂർ എന്നീ പ്രതിഭകളുടെ ചിത്രങ്ങളും മേളയുടെ ഭാഗമാകും.

മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. മത്സരവിഭാഗത്തിൽ 14 ചിത്രങ്ങളാണുള്ളത്. കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരത്തിന് അർഹമായ വാസന്തി, ബിരിയാണി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. സംവാദ വേദിയും ഓപ്പൺഫോറവും ഓൺലൈൻ വഴിയാണ്.

ആദ്യദിനം നാലു മത്സരച്ചിത്രങ്ങളടക്കം പതിനെട്ടുചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിൽ ആദ്യം ബഹ്‌മെൻ തവോസി സംവിധാനംചെയ്ത ‘ദി നെയിംസ് ഓഫ് ദ് ഫ്ളവേഴ്‌സ്’ എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത്. ഷീൻലുക് ഗൊദാർദിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും.