കൊച്ചി; വഞ്ചന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹാരണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബറും മാനേജർ സണ്ണി രജനിയുമാണ് മറ്റു പ്രതികൾ. കേസുമായി ബന്ധപ്പെട്ട് സണ്ണിയെ വീണ്ടും ചോദ്യം ചെയ്യും.
അങ്കമാലിയില്‍ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാന്‍ എത്തിയില്ലെന്ന പരാതിയിലാണ് കേസ്. വഞ്ചനക്കേസില്‍ സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. നോട്ടിസ് നല്‍കാതെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാര്‍ ലംഘനം നടത്തി വഞ്ചിച്ചെന്നും പരാതിയില്‍ പറയുന്നു.
ബഹ്‌റൈനില്‍ നടത്താനിരുന്ന പരിപാടിക്കായി 19 ലക്ഷം നല്‍കിയിരുന്നെന്ന പരാതിക്കാരന്റെ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം. പരാതിക്കാരന്‍ ഷിയാസിന്റെ മൊഴി പെരുമ്പാവൂരില്‍നിന്നു എടുത്ത ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. അടുത്തയാഴ്ച ഇയാളില്‍നിന്ന് മൊഴിയെടുക്കും.
ഇപ്പോൾ കേരളത്തിൽ അവധി ആഘോഷത്തിലാണ് സണ്ണി. ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികള്‍ക്കും ഡേറ്റ് നല്‍കിയിരുന്നു. അതിനിടെയാണ് വിവാദങ്ങള്‍ ഉണ്ടായത്. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. പണം വാങ്ങി വഞ്ചിച്ചതായി ഷിയാസ് ഡിജിപിക്കു നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിയെ ചോദ്യം ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ