നടി കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി മാല്‍വി മല്‍ഹോത്ര. തന്നെ സഹിയിക്കുമെന്നും കൂടെ നിൽക്കുമെന്നും പ്രഖ്യാപിച്ചിട്ട് തന്നെ തിരിഞ്ഞു നോക്കിയില്ല എന്നാണ് മാൽവി പറയുന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന് മാൽവിയെ ഒരു യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചത് വലിയ വാർത്തയായിരുന്നു. അതിന് പിന്നാലെയാണ് കങ്കണ സഹായം വാഗ്ദാനം ചെയ്തത്.
മാൽവിയെ വ്യക്തിപരമായ സഹായിക്കുമെന്നും നീതിക്കായി പോരാടുമെന്നുമായിരുന്നു കങ്കണയുടെ പ്രഖ്യാപനം. എന്നാല്‍ ചികിത്സയില്‍ കഴിയുമ്പോഴോ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമോ ഒരിക്കല്‍ പോലും കങ്കണ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ലെന്ന് മാൽവി പറയുന്നു. താന്‍ ആക്രമിക്കപ്പെട്ട സംഭവം ഉപയോഗിച്ച് മറ്റുള്ളവരുടെ കൈയടി നേടുക മാത്രമായിരുന്നു കങ്കണയുടെ ലക്ഷ്യം. നടിയും ശിവസേന നേതാവുമായ ഊര്‍മിളയാണ് തനിക്കു സഹായവുമായി എത്തിയതെന്നും മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
ഞാന്‍ കങ്കണയെ വിശ്വസിച്ചു. ഈ വിഷയത്തില്‍ എനിക്കൊപ്പം നില്‍ക്കുമെന്നും പോരാടുമെന്നും അവര്‍ പൊതുവിടത്തില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും കങ്കണ എന്നെ വിളിക്കുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. എനിക്ക് യാതൊരു തരത്തിലുള്ള സഹായവും ചെയ്തില്ല. അതേ സമയം ഊര്‍മിള ജി എന്ന സഹായിച്ചു. പോലീസിനെ വിളിക്കുകയും കേസിന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. എനിക്ക് കരുത്ത് പകര്‍ന്ന് കൂടെ നിന്നു- നടി പറഞ്ഞു.
നേരത്തെയും കങ്കണയെ വിമർശിച്ച് മാൽവി രംഗത്തെത്തിയിട്ടുണ്ട്. ഊർമിളക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്. കങ്കണ നുണയത്തിയാണെന്നാണ് അതിൽ കുറിച്ചിരുന്നത്.
മഹാരാഷ്ട്രയിലെ അന്ധേരിയില്‍ വച്ചാണ് മാൽവി അക്രമണത്തിന് ഇരയാകുന്നത്. രാത്രി മുംബൈ വെര്‍സോവയിലെ കഫേയില്‍നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന മാല്‍വിയെ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് യോഗേഷ് കുമാര്‍ മഹിപാല്‍ എന്നയാൾ കുത്തിപരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി നടിയും ഇയാളും സുഹൃത്തുക്കളായിരുന്നു. വിവാഹാഭ്യർത്ഥന നടത്തിയതോടെ സൗഹൃദം അവസാനിപ്പിച്ചത് പ്രകോപിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ