ബോളിവുഡ് നടൻ സന്ദീപ് നഹറിന്റെ ആത്മഹത്യയിൽ ഭാര്യക്കും അമ്മക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഭാര്യ കാഞ്ചൻ ശർമയ്ക്കും ഭാര്യയുടെ അമ്മ വേനുവിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആത്മഹത്യ. ഭാര്യക്കും അമ്മക്കുമെതിരെ സന്ദീപ് ആത്മഹത്യ കുറിപ്പും എഴുതിവെച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സന്ദീപിനെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും ഫെയ്‌സ്ബുക്കിലിട്ട ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയത്. ഭാര്യയുമായി സ്ഥിരം വഴക്കിടേണ്ടിവരാറുണ്ടെന്നും ഭാര്യയും ഭാര്യാമാതാവും ചേർന്ന് തന്റെ ജീവൻ നരകതുല്യമാക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും അച്ഛന്റെയും സഹോദരന്റെയും മൊഴിയെടുത്തതായി പോലീസ് അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
‘എം എസ് ധോനി-ദ അൺ ടോൾഡ് സ്റ്റോറി’യിൽ സുശാന്ത് സിങ് രാജ്പുത്തിനൊപ്പവും കേസരിയിൽ അക്ഷയ് കുമാറിനൊപ്പവും സന്ദീപ് അഭിനയിച്ചിട്ടുണ്ട്. കൂടാതെ കെഹ്നോ കോ ഹം സഫർ ഹേ എന്ന വെബ് സീരീസിലും ശുക്രുനു, ഖണ്ഡാനി സഫാഖാനാ എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. സുശാന്തിന്റെ മരണം സന്ദീപിന് കടുത്ത ആഘാതമായിരുന്നെന്നും സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതും കുടുംബത്തിലെ പ്രശ്നങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ