മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വരുണിന്റെ കൊലപാതകത്തിന് ശേഷം ആറ് വർഷം കഴിഞ്ഞ കഥയാണ് ചിത്രത്തിൽ പറയുന്നത്. ആദ്യ ഭാഗത്തിലെ പല കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും എത്തിയിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ അവസരം കിട്ടാതിരുന്നതിന്റെ നിരാശ തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ പ്രദീപ് ചന്ദ്രൻ. ആദ്യ ഭാഗത്തിൽ രാജാക്കാട്ട് പൊലീസ് സ്റ്റേഷനിലെ പുതിയ പൊലീസായാണ് പ്രദീപ് എത്തിയത്. ക്ലൈമാക്സിൽ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം കണ്ടപ്പോള്‍ അതിന്‍റെയും ഒരു ഭാഗമാകാൻ കൊതിച്ചിരുന്നു എന്നാണ് പ്രദീപ് പറയുന്നത്. തന്റെ കഥാപാത്രം പ്രമോഷൻ കിട്ടി സ്ഥലം മാറി പോയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം കുറിക്കുന്നു.
പ്രദീപ് ചന്ദ്രന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
'ദൃശ്യം' എന്ന സിനിമ എന്നേ സംബന്ധിച്ചിടത്തോളം എന്‍റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും നാഴിക്കല്ലാണ്. അവസാനത്തെ ആ ഒരു സീൻ ആണെങ്കിൽപ്പോലും ആ സിനിമയിലെ ഏറ്റവും ത്രില്ലിംഗ് ആയ സീൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു. അത് എന്നെ ഏൽപ്പിച്ച ഡയറക്ടർ ജീത്തു ജോസഫ് സാർ, ആന്‍റണി ചേട്ടൻ, പിന്നെ ലാൽ സാർ എന്നിവരെ ബഹുമാനപൂർവ്വം സ്മരിക്കുന്നു. ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം കണ്ടപ്പോള്‍ അതിന്‍റെയും ഒരു ഭാഗമാകാൻ കൊതിച്ചിരുന്നു. നിർഭാഗ്യവശാൽ ആ സിനിമയിൽ എന്‍റെ വേഷംമായ സബ് ഇൻസ്‌പെക്ടർ പ്രൊമോഷനായി വേറെ ഏതോ സ്ഥലത്തു സ്ഥലം മാറ്റം കിട്ടി പോയതായതു കൊണ്ട് ഇതിൽ ഉൾപ്പെടുത്താൻ കഴിയുന്നതല്ല എന്ന് അറിയാൻ കഴിഞ്ഞു. ഏതായാലും സിനിമ കാണുമ്പോ ഉണ്ടായ ത്രില്ലും ആങ്‌സൈറ്റിയും ഒരിക്കലും മറക്കാൻ പറ്റില്ല, കാരണം അതിന്‍റെ ബ്രില്ല്യൻസ് തന്നെ. ഗംഭീര എഴുത്തിനും സംവിധാനത്തിനും ജീത്തു ജോസഫ് സാറിന് അഭിനന്ദനങ്ങള്‍. ലാൽ സാർ സൂക്ഷ്മാഭിനയം എന്നത് ഒന്നുകൂടി നമ്മളെ പഠിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ