പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോൺ വാങ്ങിക്കൊടുക്കരുതെന്ന് നടൻ സലിംകുമാർ. അതുപോലെ ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി കൊടുക്കരുതെന്നും മാതാപിതാക്കളോട് താരം പറഞ്ഞു. തന്റെ മകന്‍ ബൈക്കിന് വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോള്‍ താനത് അനുവദിച്ച് കൊടുത്തില്ല. ചില യുവാക്കള്‍ അമിതവേഗത്തില്‍ ബൈക്കില്‍ പോയി അപകടത്തില്‍പ്പെടുന്നത് പലതവണ കണ്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
അതിനിടെ താരത്തിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. താരത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. പക്വതയില്ലാത്ത ആൺകുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നതിൽ തെറ്റില്ലേ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.
രാഷ്ട്രീയപ്രവേശനത്തേക്കുറിച്ചും താരം മനസു തുറന്നു. സലീംകുമാര്‍ ഇല്ലാത്തത് കൊണ്ട് ഒരു സുഖവുമില്ല എന്ന് നിയമസഭ പറയുന്ന സമയത്ത് താന്‍ ഉറപ്പായും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാന്‍ നല്ല അറിവു വേണം. അവിടെ ബഫൂണായി ഇരിക്കാന്‍ താല്‍പര്യമില്ല. സിനിമ നടന്‍ എന്നത് എംഎല്‍എ ആകാനുളള യോഗ്യതയല്ലെന്നും സലീംകുമാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ