താനൊരു പോസ്റ്റിട്ടപ്പോഴേക്കും മുഖ്യമന്ത്രി തിയറ്റർ തുറന്നെന്ന് ജോയ് മാത്യു, കോഴി കൂവുമ്പോൾ നേരം വെളുക്കുന്നതുപോലെയെന്ന് പരിഹാസം

ജോയ് മാത്യുവിന്റെ പോസ്റ്റ് കണ്ട് മീശമാധവൻ സിനിമയിലെ കൊച്ചിൻ ഫനീഫയെ ഓർമ്മ വന്നുവെന്നും ചിലർ പറയുന്നു
പിണറായി വിജയൻ, ജോയ് മാത്യു/ ഫയൽ ചിത്രം
പിണറായി വിജയൻ, ജോയ് മാത്യു/ ഫയൽ ചിത്രം

സിനിമപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ടാണ് സിനിമ തിയറ്ററുകൾ തുറക്കാനുള്ള തീരുമാനമെത്തിയത്. ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.  തിയറ്ററുകൾ തുറക്കണമെന്ന് സിനിമപ്രവർത്തകരുടെ ആവശ്യം ശക്തമായതിന് പിന്നാലെയായിരുന്നു തീരുമാനം. എന്നാൽ താൻ പറഞ്ഞതുകൊണ്ടാണ് തിയറ്റർ തുറക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് എന്നാണ് നടൻ ജോയ് മാത്യു പറയുന്നത്. കഴിഞ്ഞ ദിവസം താനൊരു പോസ്റ്റിട്ടിരുന്നെന്നും അതുകാരണമാണ് തീരുമാനമെടുത്ത്ത് എന്നുമാണ് താരത്തിന്റെ അവകാശവാദം. 

'ഇത്രപെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല .ഇതാണ് പറയേണ്ടവർ പറഞ്ഞാൽ കേൾക്കേണ്ടവർ കേൾക്കും എന്ന് പറയുന്നത്. ഇന്നലെ ഒരു പോസ്റ്റ് ഇട്ടതേയുള്ളൂ ,ഇന്ന് മുഖ്യമന്ത്രി തീരുമാനമാക്കി .അതിനുകിടക്കട്ടെ മുഖ്യമന്ത്രിക്കൊരു സല്യൂട്ട് . (പക്ഷെ കുട്ടിസഖാക്കൾ സമ്മതിച്ചു തരില്ല )'- ജോയ് മാത്യു ഫേയ്സ്ബുക്കിൽ കുറിച്ചു. 

എന്തായാലും ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ കുറിപ്പ്. ജോയ് മാത്യുവിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകൾ പോസ്റ്റിനടിയിൽ നിറയുകയാണ്. കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നത് എന്ന് പറയുന്നതുപോലെയാണ് ഇതെന്നാണ് ചിലരുടെ കണ്ടെത്തൽ. ജോയ് മാത്യുവിന്റെ പോസ്റ്റ് കണ്ട് മീശമാധവൻ സിനിമയിലെ കൊച്ചിൻ ഫനീഫയെ ഓർമ്മ വന്നുവെന്നും ചിലർ പറയുന്നു. അതിനൊപ്പം ചിലർ ശുപാർശയും കൊണ്ട് എത്തുന്നുണ്ട്. മുല്ലപ്പെരിയാറിന്റെ കാര്യം കൂടി പറയണമെന്നാണ് ചിലരുടെ ആവശ്യം. 

തിയറ്റർ തുറക്കണമെന്ന് ആവശ്യപ്പെട്ട് ജോയ് മാത്യു പങ്കുവെച്ച കുറിപ്പ് വായിക്കാം

സിനിമാ തിയറ്റർ മുതലാളിമാരെ എന്തിന് കൊള്ളാം ?

കോവിഡ് -19 എന്ന മഹാമാരിയെ പ്പേടിച്ച് പൊതുയിടങ്ങൾ എല്ലാം കൊട്ടിയടച്ച കൂട്ടത്തിൽ സിനിമാശാലകളും അടച്ചു .സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ തൊഴിലും വരുമാനവും ഇല്ലാത്തവരായി.ഇപ്പോൾ കാര്യങ്ങൾ നേരെയായിത്തുടങ്ങിയിരിക്കുന്നു.വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി .കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരിൽ എൺപത് ശതമാനവും വോട്ട് ചെയ്യാനെത്തി .

എന്നിട്ടും സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാത്തത് എന്തുകൊണ്ടായിരിക്കാം ?തമിഴ് നാട്ടിലും കർണാടകയിലും തിയറ്ററുകൾ തുറന്ന് പ്രദർശനങ്ങൾ ആരംഭിച്ചു എന്നാണറിയുന്നത് .കൊറോണക്കാലത്ത് മദ്യപന്മാരെ പിഴിയാൻ കഴിയാതിരുന്ന ബാർ മുതലാളിമാർക്ക് അമിത വിലയിൽ മദ്യം വിളമ്പി നഷ്ടം തിരിച്ചുപിടിക്കാൻ കാണിച്ച സന്മനസിന്റെ പാതിയെങ്കിലും തിയറ്റർ നടത്തിപ്പുകാരോട് കാണിച്ചുകൂടെ ?

വിനോദ നികുതിയിനത്തിൽ ലഭിക്കുന്ന ഭീമമായ വരുമാനത്തിന്റെ കാര്യം അധികാരികൾ മറന്നുപോയോ ?

സിനിമാ സംഘടനകൾ പലതുണ്ട് പക്ഷെ സാമാന്യ ബോധമുള്ളവർ അതിൽ ആരുമില്ലെന്നോ ?ഇനിയെങ്കിലും മനസ്സിലാക്കുക ബാർ ഉടമകളിൽ നിന്നാണ് പലതും പഠിക്കാനുള്ളത് .എങ്ങിനെയാണ് അവർ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി സംഘടിപ്പിച്ചത് ?ഇതെങ്ങിനെ സാധിച്ചെടുത്തു ?ഇതിന്റെ ഗുട്ടൻസ് എന്താണ് ? ഇത്രയും പൊതുവിജ്ഞാനം പോലും ഇല്ലാത്തവരെപ്പിടിച്ചു സംഘടനയുടെ തലപ്പത്ത് ഇരുത്തിയവരെ സമ്മതിച്ചേ പറ്റൂ.

അതോ ബാറിലിരുന്നാൽ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com