ചെന്നൈ: സൂപ്പർ താരം രജനികാന്ത് വിദഗ്ധ ചികിത്സയ്ക്കായി ഈ മാസം സിംഗപ്പൂരിലേക്കു പോകും. ആരോഗ്യ പ്രവർത്തകർക്കു നന്ദി പറഞ്ഞുള്ള വിഡിയോ സന്ദേശത്തിലാണ് ചികിത്സയ്ക്കായി സിംഗപ്പൂരിലേക്കു പോകുകയാണെന്ന് താരം അറിയിച്ചത്. ഹൈദരാബാദിൽ ചികിൽസ തേടിയ അപ്പോളോ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കുള്ള സന്ദേശമായിരുന്നു ഇത്. ആരോഗ്യത്തോടെയിരിക്കുകയാണെന്നും ശാരീരികമായും മാനസികമായും സമാധാനമുണ്ടെന്നും താരം വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറിയതിനു ശേഷമുള്ള രജനിയുടെ ആദ്യ പ്രതികരണമാണ്. പുതുവർഷത്തലേന്ന് പാർട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ച താരം അതിനു രണ്ടു ദിവസം മുൻപാണു രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം അറിയിച്ചത്. പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടെ രക്തസമ്മർദത്തിലെ വ്യതിയാനത്തെത്തുടർന്നു അദ്ദേഹം മൂന്ന് ദിവസം ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു രാഷ്ട്രീയം വേണ്ടെന്നുവച്ചത്.
അതേസമയം രജനി രാഷ്ട്രീയത്തിലേക്കു വരണമെന്നാവശ്യപ്പെട്ടു പോയസ് ഗാർഡനിൽ താരത്തിന്റെ വീടിനു മുന്നിൽ ആരാധകരുടെ പ്രതിഷേധം തുടരുന്നു. തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ചെന്നൈ സ്വദേശി മുരുകേശനെ ആശുപത്രിയിലേക്കു മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ