കൊച്ചി: സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ മറ്റന്നാൾ മുതൽ തുറക്കാൻ തീരുമാനം. സിനിമാ സംഘടനകൾ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്ററാണ് ആദ്യം റിലീസിനെത്തുക. മലയാള സിനിമകൾ മുൻഗണനാ ക്രമത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം.
2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇതേത്തുടർന്നാണ് തിയറ്ററുകൾ തുറക്കുന്ന സാഹചര്യമുണ്ടായത്. നീണ്ട ഒൻപത് മാസങ്ങൾക്കു ശേഷമാകും കേരളത്തിലെ തിയറ്ററുകളിൽ സിനിമ റിലീസിനെത്തുന്നത്.
തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തിയറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഫഷണൽ നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയർഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ