'താണ്ഡവ്' വിവാദം; എസ്ഐയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് യുപി പൊലീസ്; അറസ്റ്റ് മുന്നറിയിപ്പുമായി യോ​ഗിയുടെ ഉപദേഷ്ടാവ്

മതസ്പർധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീർത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തി
താണ്ഡവ് വെബ്സീരീസ് പോസ്റ്റർ
താണ്ഡവ് വെബ്സീരീസ് പോസ്റ്റർ

സെയ്ഫ് അലി ഖാൻ പ്രധാന വേഷത്തിൽ എത്തിയ താണ്ഡവ് വെബ്സീരീസിനെതിരെ വിമർശനം രൂക്ഷമാവുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ നിർമാതാക്കൾ ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ കേസ് എടുത്തിരിക്കുകയാണ് യുപി പൊലീസ്. താണ്ഡവിൽ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണ് ലക്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. 

സ്റ്റേഷനിലെ തന്നെ എസ്ഐയാണ് പരാതി നൽകിയിരിക്കുന്നത്. വെബ്സീരീസിന്റെ സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, ആമസോൺ ഇന്ത്യ ഒർജിനൽ കൺഡന്റ് തലവൻ എന്നിവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മതസ്പർധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീർത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തി. 

ഇതിനുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്ഐആറിന്റെ പകർപ്പ് ട്വിറ്ററിൽ പങ്കുവച്ചു. ‘യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ ജനങ്ങളുടെ വികാരങ്ങൾവച്ചു കളിച്ചാൽ സഹിക്കില്ല. വിദ്വേഷം പരത്തുന്ന തരംതാണ വെബ്സീരീസായ താണ്ഡവിന്റെ മുഴുവൻ ടീമിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിനായി തയാറെടുക്കുക.’ – ത്രിപാഠി ട്വിറ്ററിൽ കുറിച്ചു. 

പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിപ്രകാരം വെബ്സീരീസിന്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദമായ രംഗം. അതേ എപ്പിസോഡിൽ തന്നെ പ്രധാനമന്ത്രിയായി വേഷമിടുന്നയാളും വളരെ മോശമായാണ് പെരുമാറുന്നതെന്നും പരാതിയിൽ പറയുന്നു. താണ്ഡവ് നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണ അതോറിറ്റി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തെഴുതിയിരുന്നു. 

ജനുവരി15 മുതലാണ് ആമസോൺ പ്രൈമിന്റെ ഒറിജിനൽ സീരീസായ താണ്ഡവ് സ്ട്രീമിംഗ് ആരംഭിച്ചത്.സെയ്ഫ് അലി ഖാന് പുറമേ ഡിംപിൾ കപാടിയ, തിഗ്മാൻഷു ദൂലിയ, മുഹമ്മദ് സീഷാൻ അയ്യൂബ്, സുനിൽ ഗ്രോവർ, കുമുദ് മിശ്ര, കൃതിക കമ്ര തുടങ്ങിയ താരങ്ങളാണ് സീരീസിൽ അഭിനയിച്ചിരിക്കുന്നത്. 9 എപ്പിസോഡുകളുള്ളതാണ് സീരീസ്. ഇന്ത്യൻ രാഷ്ട്രീയവും, സമകാലിക സാമൂഹിക അവസ്ഥയും പ്രമേയമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ലോക് സഭ ഇലക്ഷന് ശേഷമുള്ള സമയമാണ് സീരീസിൻ്റെ തുടക്കം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com