ബോളിവുഡ് ലോകത്ത് തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടി ജിയ ഖാന്റെ അപ്രതീക്ഷിത മരണം. വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ ജിയയ്ക്ക് സംവിധായകനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാനിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് സഹോദരി. മേല്‍ വസ്ത്രം അഴിച്ചുമാറ്റാൻ സാജിദ് ഖാന്‍ ആവശ്യപ്പെട്ടെന്നും ഇത് ജിയയെ വേദനിപ്പിച്ചുവെന്നുമാണ് കരീഷ്മ ഖാന്‍ പറയുന്നത്.
ഹൗസ്ഫുൾ സിനിമയുടെ റിഹേഴ്‌സലിനിടയിലായിരുന്നു സംഭവം. സിനിമയുടെ കരാറില്‍നിന്ന് പിന്‍മാറിയാല്‍ സാജിദ് ഖാന്‍ കേസ് കൊടുക്കുമെന്ന് ജിയ ഭയപ്പെട്ടിരുന്നെന്നും അതുകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയതെന്നും കരീഷ്മ പറയുന്നു. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് വെളിപ്പെടുത്തൽ.
‘ജിയ തിരക്കഥ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സാജിദ് ഖാന്‍ അവളോട് അങ്ങനെ ആവശ്യപ്പെട്ടത്. അര്‍ദ്ധനഗ്നയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ അന്ന് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് കയറി വന്നത്. സിനിമയുടെ ഷൂട്ടിങ് ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ ഇതു പോലെയാണെങ്കില്‍ ഇനിയങ്ങോട്ട് എന്താകുമെന്നും ജിയ കരഞ്ഞുകൊണ്ട് പറഞ്ഞു. സിനിമയുടെ കരാറില്‍നിന്ന് പിന്‍മാറിയാല്‍ സാജിദ് ഖാന്‍ കേസ് കൊടുക്കുമെന്ന് ജിയ ഭയപ്പെട്ടു. അതുകൊണ്ട് അവള്‍ ആ ചിത്രം പൂര്‍ത്തിയാക്കി- കരീഷ്മ പറഞ്ഞു.
സാജിദ് ഖാനെതിരെ നിരവധി സ്ത്രീകളാണ് ഇതിനോടകം ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. മീ ടൂ ക്യാംപെയ്നിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവര്‍ സാജിദ് ഖാനെതിരേ രംഗത്ത് വന്നിരുന്നു. കരീഷ്മയുടെ വിഡിയോ വൈറലായതിനു പിന്നാലെ ലൈംഗികാരോപണവുമായി നടി ഷെർലിൻ ചോപ്രയും രംഗത്തെത്തി. 2013 ലാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ജിയയെ കണ്ടെത്തുന്നത്. തുടർന്ന് മരണവുമായി ബന്ധപ്പെട്ട് സൂരജ് പഞ്ചോളി അറസ്റ്റിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ