മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ദൃശ്യം. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കുറവില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തിലെ 28 തെറ്റുകൾ കണ്ടെത്തിക്കൊണ്ടുള്ള ഒരു വിഡിയോ ആണ്. ചിത്രത്തെ അതിസൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാണ് തെറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. കിരൺ ജോൺ ഇടിക്കുള എന്ന യൂട്യൂബ് ചാനലിൽ നിന്നാണ് വിഡിയോ പുറത്തുവിട്ടത്.
അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല എന്ന കുറിപ്പോടെയാണ് വിഡിയോ തുടങ്ങുന്നത്. ചിത്രം ഷൂട്ട് ചെയ്യുന്നവർ അബന്ധത്തിൽ സ്ക്രീനിൽ തെളിയുന്നതും ഓരോ രംഗത്തേയും വസ്തുക്കൾക്ക് സ്ഥാനചലനം സംഭവിക്കുന്നതുമെല്ലാം ഇവർ കണ്ടെത്തുന്നുണ്ട്.
അൻസിബയുടെ കഥാപാത്രം റോഷനെ അടിക്കുന്നത് റബ്ബർ വടികൊണ്ടാണ് എന്നത് വ്യക്തമാണെന്നാണ് ഈ രംഗം എടുത്തുകാട്ടിക്കൊണ്ട് പറയുന്നത്. കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഒളി ക്യാമറയും ഇവർ കണ്ടെത്തി. ദൃശ്യത്തിലെ കഥ നടക്കുന്നത് 2013ലാണ്. 2013 ഓഗസ്റ്റ് രണ്ട് ശനിയാഴ്ച ഇവർ ധ്യാനത്തിനു പോയെന്നാണ് ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ യഥാർഥത്തിൽ 2013 ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ചയായിരുന്നുവെന്നും ഇവർ വിഡിയോയിലൂടെ തെളിയിക്കുന്നു.
ദൃശ്യത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈം വഴിയാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ ആദ്യഭാഗത്തെ താരങ്ങൾ തന്നെയാണ് അഭിനയിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ