തന്‍റെ സിനിമയിൽ അഭിനയിക്കുന്നത് മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കളെന്ന് സംവിധായകൻ അലി അക്ബർ. ഇവർക്ക് അഡ്വാൻസ് നൽകിയെന്നും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എതിരഭിപ്രായക്കാരുടെ കമന്റുകൾ വരാതിരിക്കാനാണ് ഇപ്പോൾ പേരുകൾ പുറത്തുവിടാത്തതെന്നും അദ്ദേഹം പറഞ്ഞു. 1921ന്‍റെ ആദ്യ ഷെഡ്യൂള്‍ ഫെബ്രുവരി 20ന് ആരംഭിക്കുമെന്നും അലി അക്ബർ വ്യക്തമാക്കി.
താരങ്ങളെ നിശ്ചയിക്കാനും അവര്‍ക്ക് അഡ്വാന്‍സ് കൊടുക്കാനുമായുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍. ഫെബ്രുവരി 20ന് ഷൂട്ടിംഗ് ആരംഭിക്കുകയാണ്. ഫെബ്രുവരി 2ന് കോഴിക്കോട് വച്ച് പ്രമുഖര്‍ പങ്കെടുക്കുന്ന സ്വിച്ച് ഓണും സോംഗ് റിലീസും നടക്കും. ലക്ഷ്യത്തിലേക്ക് സാമ്പത്തികമായി എത്തിയിട്ടില്ലെങ്കിലും മൂന്ന് ഷെഡ്യൂളുകളിലായി ഷൂട്ടിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 30 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടക്കും. പിന്നീട് സെറ്റ് വര്‍ക്കിനുശേഷം രണ്ടാമത്തെ ഷെഡ്യൂളും അതിനുശേഷം ഫൈനല്‍ ഷെഡ്യൂളും നടത്തും. നടീനടന്മാരെ സമീപിച്ചപ്പോള്‍ ഇരുകൈയും നീട്ടിത്തന്നെയാണ് അവര്‍ സ്വീകരിച്ചത്. ആര്, എങ്ങനെ എന്നൊക്കെ വഴിയേ പറയാം. അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ എതിരഭിപ്രായക്കാരെക്കൊണ്ട് കമന്‍റുകള്‍ വരുത്താതിരിക്കാനാണ് ഇപ്പോള്‍ പേര് പ്രഖ്യാപിക്കാത്തത്. മലയാളത്തില്‍ അറിയപ്പെടുന്ന പ്രഗത്ഭരായ ആളുകള്‍ തന്നെയാണ് സിനിമയില്‍ അഭിനയിക്കുക. അവര്‍ക്കൊക്കെ അഡ്വാന്‍സും കൊടുത്തുകഴിഞ്ഞു.- അലി അക്ബർ പറഞ്ഞു.
ആദ്യ ഷെഡ്യൂളിനുള്ള പണമാണ് കൈവശമുള്ളതെന്നും ഇതുവരെ ഒരു കോടിക്ക് മുകളിൽ ക്രൗഡ് ഫണ്ടിംഗ് വഴി കിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവെച്ചത്. '1921 പുഴ മുതല്‍ പുഴ വരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലബാർ കലാപത്തെക്കുറിച്ചാണ് പറയുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ