ലോസ്ആഞ്ചലസ്: 'ദി ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസ്' സംവിധായകന്‍ റോബ് കൊഹനെതിരെ ലൈംഗിക പീഡനം ആരോപിച്ച് ഇറ്റാലിയന്‍ നടിയും സംവിധായികയുമായ ആസിയ അര്‍ജന്റോ. ഒരു ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിയ സംവിധായകനെതിരെ ആരോപണമുന്നയിച്ചത്. ലൈംഗിക ഉത്തേജക മരുന്ന് നല്‍കി ദുരുപയോഗം ചെയ്‌തെന്നാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്.
' എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഞാൻ കിടക്കയിൽ നഗ്നയായി കിടക്കുകയായിരുന്നു'. 2002ല്‍ കൊഹന്‍ ഒരുക്കിയ എക്‌സ്എക്‌സ്എക്‌സ് (XXX) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞു.
നടിയുടെ ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നാണ് കൊഹെന്റെ വക്താവ് പ്രതികരിച്ചത്. ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ നല്ല ബന്ധമായിരുന്നെന്നും നടിയെ സുഹൃത്തായാണ് കൊഹന്‍ കണ്ടിരുന്നതെന്നും സംവിധായകന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ഹോളിവുഡ് രംഗത്തെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ആദ്യം രംഗത്തുവന്ന നടിമാരില്‍ ഒരാളാണ് ആസിയ. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക പീഡനം ആരോപിച്ചവരില്‍ ആസിയയും ഉള്‍പ്പെട്ടിരുന്നു. നാളെ ഇറ്റലിയില്‍ പുറത്തിറങ്ങുന്ന നടിയുടെ ആത്മകഥയായ അനാറ്റമി ഓഫ് എ വൈല്‍ഡ് ഹാര്‍ട്ടില്‍ കൊഹനെക്കുറിച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ