ബോളിവുഡ് നടൻ ആമിർ ഖാനും ഭാര്യ കിരൺ റാവുവും വിവാഹമോചിതരാകുന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. 15 വർഷം നീണ്ട ദാമ്പത്യത്തിനാണ് ഇരുവരും അവസാനം കുറിക്കുന്നത്. അതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇപ്പോൾ ആമിറിനും കിരണിനും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ റാം ഗോപാൽ വർമ.
വിവാഹത്തേക്കാൾ ആഘോഷിക്കപ്പെടേണ്ടത് വിവാഹമോചനങ്ങളാണ് എന്നാണ് അദ്ദേഹം കുറിക്കുന്നത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നതെന്നും എന്നാൽ വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
''ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. ഏറെ പക്വതയോടെ എടുത്ത തീരുമാനത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ ഇരുവര്‍ക്കും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ. എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്''- രാം ഗോപാൽ വർമ കുറിച്ചു.
ഇന്നലെയാണ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് വേര്‍പിരിഞ്ഞ കാര്യം ഇരുവരും വ്യക്തമാക്കിയത്. വേര്‍പിരിയുന്നതിനെക്കുറിച്ച് കുറച്ചു നാളായി ആലോചിക്കുകയാണെന്നും ഭാര്യയും ഭര്‍ത്താവുമല്ലാത്ത പുതിയ അധ്യായത്തിന് ജീവിതത്തില്‍ തുടക്കമിടുകയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. മകന്‍ ആസാദിന് മികച്ച മാതാപിതാക്കളായി തുടരുമെന്നും വ്യക്തമാക്കി. നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍, സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ