മലയാളത്തിന്റെ ഇഷ്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് 27 വർഷങ്ങൾ. ബേപ്പൂർ സുൽത്താന്റെ ഓർമയിൽ നടൻ മമ്മൂട്ടി പങ്കുവെച്ച വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബഷീറിന്റെ മതിലുകൾ വായിക്കുന്നതാണ് വിഡിയോയിൽ. താൻ അഭിനയിച്ച സീനുകൾ വായിക്കുമ്പോൾ വീണ്ടും ബഷീറായി അഭിനയിക്കാൻ തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ബഷീറിന്റെ മൂന്ന് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും താരം പറഞ്ഞു.
മമ്മൂട്ടിയുടെ വാക്കുകൾ
മരണശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനെന്ന് ബഷീറിനെ വിശേഷിക്കാറുണ്ട്. മൺമറഞ്ഞുപോയി 27 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ന് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരൻ ബഷീർ തന്നെയാണ്. വൈക്കം മുഹമ്മദ് ബഷീർ. വൈക്കം എന്റെയും കൂടി ജന്മനാടാണ്. ഞങ്ങളല്ലാതെ പ്രശസ്തരായ നിരവധിപേർ വൈക്കത്തുകാരായുണ്ട്. എഴുത്തുകാരനായിരുന്നെങ്കിൽ എന്റെ പേര് വൈക്കം മുഹമ്മദുകുട്ടി ആക്കുമായിരുന്നിരിക്കാം. നമ്മുടെ സാഹിത്യലോകത്തിന്റെ സൗഭാഗ്യങ്ങൾകൊണ്ട് ഞാൻ ആയില്ല. പക്ഷേ എപ്പോഴും ഞാനൊരു വായനക്കാരനായിരുന്നു. ചെറുപ്പകാലത്ത് കേട്ട് പരിചയപ്പെട്ട നിരവധി ബഷീർ കഥകളുണ്ട്. പിന്നീട് ഞാൻ അതെല്ലാം വായിച്ചു. ഭാഗ്യം കൊണ്ട് അദ്ദേഹത്തിന്റെ മൂന്ന് കഥാപാത്രങ്ങളാവാൻ എനിക്കു കഴിഞ്ഞു. ബാല്യകാല സഖിയിലെ മജീദായും മജീദിന്റെ ബാപ്പയായും അഭിനയിച്ചു. അതിനും ഏറെ മുൻപ് മതിലുകളിലൂടെ ബഷീറുതന്നെയായി. കാലങ്ങളെ അതിജീവിക്കുന്ന ബഷീറിന്റെ എഴുത്തുകൾ നമ്മൾ എന്നും ഓർമിച്ചുകൊണ്ടിരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ