സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം ജൂഡ് ആന്റണി ജോസഫിന്റെ സാറാസ് ആണ്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായവുമായി എത്തുന്ന സാറയുടെ ഒരു അമ്മായിയും വലിയ ചർച്ചയായി. ഒരുപാട് അമ്മായിമാരുടെ പ്രതീകമാണ് ഇവരെന്നായിരുന്നു പ്രേക്ഷകരുടെ കമന്റുകൾ. എന്നാൽ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതൊന്നും അമ്മായിയായി എത്തിയ വിമല നാരായണൻ അറിഞ്ഞിട്ടില്ല. മകളുടെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനുള്ള കഷ്ടപ്പാടിലാണ് അവർ.
വിമലയുടെ രണ്ടു പെൺമക്കളിൽ മൂത്ത മകളാണ് ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ജീവൻ നിലനിർത്താനായി ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുകയാണ്. എന്നാൽ എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും എന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് വിമല പറയുന്നു. മകൾക്ക് വൃക്ക നൽകാൻ വിമല തയാറാണെങ്കിലും ചികിത്സാ ചിലവ് താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
പതിനേഴാം വയസ്സിലായിരുന്നു വിമലയുടെ വിവാഹം. മക്കൾ ജനിച്ച് അധികനാളാകുന്നതിനു മുൻപ് ഭർത്താവ് മരിച്ചു. പിന്നീട് ചെറിയ ചെറിയ ജോലികൾ ചെയ്താണ് വിമല കുട്ടികളെ വളർത്തിയത്. മകളുടെ വിവാഹമെല്ലാം നടത്തിയെങ്കിലും വൈകാതെ രോഗബാധിതയാവുകയായിരുന്നു. ചെറിയ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിമലയുടെ മകളുടെ ഭർത്താവിന് കോവിഡ് വ്യാപകമായതോടെ ജോലി ചെയ്യാൻ കഴിയാതെയായി. വിമലയുടെ ചെറിയ വരുമാനത്തിലാണ് മകളുടെ ചികിത്സയും വീട്ടുചെലവുകളും നടക്കുന്നത്.
സിനിമാ യൂണിറ്റിൽ ജോലിക്കു പോയ വിമലയ്ക്ക ചെറിയ റോളുകളിൽ അവസരം ലഭിക്കുകയായിരുന്നു. സാറാസിൽ കൂടാതെ മഹേഷിന്റെ പ്രതികാരത്തിലും അഭിനയിച്ചു. ഒന്നുരണ്ടു തമിഴ് സിനിമകളുടേയം ഭാഗമായി. ചെറിയ റോളുകൾ ലഭിക്കുന്നതിനാൽ സിനിമയിൽ നിന്നും വലിയ വരുമാനവും നടിക്ക് ലഭിക്കാറില്ല. വിമലയ്ക്കും മകൾക്കുമായി വൃക്ക മാറ്റിവയ്ക്കൽ ഓപ്പറേഷന് 15 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്. ഗ്രേസ് ആന്റണി, അന്നാ ബെൻ ഉൾപ്പടെയുള്ള താരങ്ങൾ വിമലയ്ക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
VIMALA NARAYANAN
ACCOUNT NUMBER: 67255098984
IFSC CODE:SBIN0016860
SBI BANK PERUMPILLYNJARAKKAL
GOOGLE PAY: 9995299315
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ