തിരുവനന്തപുരം; ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിത്താര (വി. മുരളീധരൻ) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. 65 വയസായിരുന്നു. വട്ടിയൂർകാവ് തോപ്പുമുക്കിലെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് വൈകിട്ട് മൂന്നുമണിയോടെ മകൻ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന 'ഒരുകോടി സ്വപ്നങ്ങളാൽ' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 1987 ൽ സിനിമയിൽ എത്തിയ അദ്ദേഹം 90കളിൽ ഒട്ടേറെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾക്ക് സംഗീതം നൽകി. ദീർഘകാലം ആകാശവാണിയിലെ സീനിയർ മ്യൂസിക് കംപോസറായിരുന്നു. ആകാശവാണിയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട് .
മൃദംഗ വിദ്വാൻ ചെങ്ങന്നൂർ വേലപ്പനാശാന്റെ മകനാണ് മുരളി. ദീർഘനാൾ തരംഗിണി സ്റ്റുഡിയോയിൽ വയലിനിസ്റ്റ് ആയിരുന്നു. ഗായകൻ യേശുദാസാണ് മുരളിക്ക് സംഗീത പഠനത്തിന് അവസരം ഒരുക്കിയത്. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയ ലളിതഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശോഭനകുമാരിയാണ് ഭാര്യ. കീബോർഡ് പ്രോഗ്രാമറായ മിഥുൻ മുരളി, വിപിൻ എന്നിവർ മക്കളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ