കോടീശ്വരന്മാർ പോലും ബുദ്ധിമുട്ടിലാണ്, പട്ടിണിയിലായ നിരവധി പേർ; 'ഇങ്ങനെ മുന്നോട്ടുപോയാൽ ഒരുപാട് ആത്മഹത്യ കാണേണ്ടി വരും': ബാദുഷ 

മുഖ്യമന്ത്രിയെയും സാംസ്‌കാരികമന്ത്രിയെയും അഭിസംബോധന ചെയ്താണ് ബാദുഷയുടെ കുറിപ്പ്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

കോവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമ നിശ്ചലമായിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ കാരുണ്യം അഭ്യർത്ഥിച്ച്  പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. തിയറ്ററിൽ ടിക്കറ്റ് വിൽക്കുന്നവർ മുതൽ എല്ലാവരും കൊടിയ ദുരിതത്തിലാണെന്ന് പറഞ്ഞ അദ്ദേഹം സഹായിക്കാൻ കഴിയുന്നവർ അങ്ങെയറ്റം സഹായിച്ചുകഴിഞ്ഞെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. "നാം കോടീശ്വരന്മാർ എന്നുപറയുന്ന നടന്മാരും ഇപ്പോൾ വലിയ ബുദ്ധിമുട്ടിലാണ്. നന്നായി ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. അഭിമാന പ്രശ്‌നം മൂലം പലരും ഇതൊന്നും പുറത്തു പറയുന്നില്ല എന്നു മാത്രം", മുഖ്യമന്ത്രിയെയും സാംസ്‌കാരികമന്ത്രിയെയും അഭിസംബോധന ചെയ്താണ് ബാദുഷയുടെ കുറിപ്പ്. 

ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്, സാംസ്‌കാരികമന്ത്രിയോട്...

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമ നിശ്ചലമായിട്ട് ഇന്ന് 74 ദിവസമായിരിക്കുന്നു. നാമൊക്കെ വിചാരിക്കുന്നതിലും വളരെ വലുതാണ് ഈ മേഖലയിലെ പ്രശ്‌നങ്ങൾ. തിയേറ്ററിൽ ടിക്കറ്റ് വിൽക്കുന്നവർ മുതൽ റെപ്രസന്റേറ്റീവുമാർ മുതൽ എല്ലാവരും കൊടിയ ദുരിതത്തിലാണ്. സഹായിക്കാൻ കഴിയുന്നവർ അങ്ങെയറ്റം സഹായിച്ചുകഴിഞ്ഞു. ഇനി വേണ്ടത് സർക്കാരിന്റെ കാരുണ്യമാണ്. പട്ടിണിയിലായ നിരവധി പേരുണ്ട്. ഇവരുടെ പ്രശ്‌നങ്ങൾ ദയവായി മനസിലാക്കി സിനിമ തീയേറ്ററുകൾ തുറക്കാനും ഷൂട്ടിങ്ങുകൾ പുനരാരംഭിക്കുവാനും മുഖ്യമന്ത്രി അനുവാദം തരണമെന്ന് വളരെ താഴ്മയായി അപേക്ഷിക്കുകയാണ്. അത്രത്തോളം ദയനീയമാണ് സാർ കാര്യങ്ങൾ. എല്ലാവരും കുടുംബം നോക്കാൻ പാടുപെടുകയാണ്. ഓരോ മാസവും കിറ്റ് ലഭിച്ചതുകൊണ്ടുമാത്രം അവരുടെ പ്രശ്‌നങ്ങൾ തീരുന്നില്ല സാർ.പലരും ദുരഭിമാനംകൊണ്ടു പറയാത്തതാണ്. സിനിമ മേഖലയിലുള്ള നിരവധി പേർ സമീപകാലത്ത് ആത്മഹത്യ ചെയ്ത സംഭവം നാം കേട്ടു. മിക്ക സംഭവങ്ങളുടെയും പിന്നിൽ സാമ്പത്തികപ്രശ്‌നങ്ങൾ തന്നെയാണ്.
തിയേറ്ററുകൾ തുറക്കാതെയോ ഷൂട്ടിങ്ങുകൾ പുനരാരംഭിക്കാതെയോ ഇനി ഒരു ചുവടുപോലും ഇവർക്കു മുന്നോട്ടുപോകാനാവില്ല. പോസ്റ്റർ ഒട്ടിക്കുന്നവരും ലൈറ്റ്‌ബോയിമാരുമൊക്കെ കഷ്ടതകളുടെ നടുവിലാണ് ജീവിക്കുന്നത്. എന്തിന് നാം കോടീശ്വരന്മാർ എന്നുപറയുന്ന നടന്മാരും ഇപ്പോൾ വലിയ ബുദ്ധിമുട്ടിലാണ്. ഷൂട്ടിങ്ങുകൾ നിലച്ച് എല്ലാവരും വീട്ടിലായിട്ട് ഇത്രയും ദിവസമായില്ലേ.
തൊഴിലില്ലാത്ത നിരവധി പേർ കഷ്ടപ്പെടുകയാണ്. സത്യം പറഞ്ഞാൽ നന്നായി ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. കടക്കാരുടെ ശല്യപ്പെടുത്തലുകൾ, പാൽ, പത്രം, കേബിൾ, കറന്റ് അങ്ങനെ നീളുന്നു ബില്ലുകളുടെ ബഹളം. അഭിമാന പ്രശ്‌നം മൂലം പലരും ഇതൊന്നും പുറത്തു പറയുന്നില്ല എന്നു മാത്രം.
എന്നാൽ ഇനിയും ഇതേ രീതിയിൽ മുന്നോട്ടു പോയാൽ സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി പേരുടെ ആത്മഹത്യ നാം നേരിൽ കാണേണ്ടി വരും. സിനിമാ സംഘടനകൾക്കും സർക്കാരിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. സിനിമാ പ്രവർത്തകരുടെ ആവശ്യങ്ങളിൽ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.
കോവിഡ് വ്യാപനം മുമ്പത്തേതിനേക്കാൾ ഭീകരമായാണ് നമ്മെ ബാധിക്കുന്നത്. അന്നന്നത്തെ ചെലവിനുള്ള പണം മാത്രം ഉണ്ടാക്കിയിരുന്ന സാധാരണ സിനിമാ പ്രവർത്തകർ വീണ്ടും ദുരിതക്കയത്തിലേക്ക് വീഴുകയാണ്. ആദ്യ വ്യാപന സമയത്ത് പല സിനിമാ പ്രവർത്തകരും മറ്റ് ജോലികളിലേക്ക് ഇറങ്ങി. ഇത്തവണ അതും സാധിക്കാത്ത അവസ്ഥയാണ്. നിർമാതാക്കളുടെയും ടെക്‌നീഷന്മാരുടെയും നടീനടന്മാരുടെയും ഒക്കെ അവസ്ഥ കൂടുതൽ ദയനീയമാവുകയാണ്. എന്തു ചെയ്യണമെന്ന് അറിയാൻ പറ്റുന്നില്ല. ഭൂരിഭാഗം തിയേറ്റർ ഉടമകളും കടക്കെണിയിലാണ്. വലിയ തുക ലോൺ എടുത്തും മറ്റുമാണ് തിയേറ്ററുകളും മൾട്ടിപ്ലക്‌സുകളും കെട്ടിയുയർത്തിയത്. ലോൺ തിരിച്ചടയ്ക്കുന്നതെങ്ങനെ എന്ന ആശങ്കയിലാണ് ഭൂരിഭാഗം തിയേറ്റർ ഉടമകളും.
ഏറെക്കാലമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കാൻ സാദ്ധ്യതയില്ലെന്ന് സൂചനയാണ് വിവിധ മാധ്യമങ്ങളിൽനിന്നു ലഭിക്കുന്നത്.
തൽസ്ഥിതി തുടർന്നാൽ ഓണത്തിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ പ്രതിസന്ധിയിലാകും. അയൽ സംസ്ഥാനങ്ങളിൽ സിനിമാശാലകൾ തുറക്കുകയും ചിത്രീകരണങ്ങൾ പുനരാരംഭിക്കുകയും ചെയ്തുകഴിഞ്ഞെങ്കിലും കേരളത്തിൽ അതിനുള്ള അനുവാദം സർക്കാർ നൽകിയിട്ടില്ല. പല സിനിമകളും അയൽ സംസ്ഥാനങ്ങളിൽ ചിത്രീകരിക്കാനുള്ള തയാറെടുപ്പിലാണ്.
മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 12ന് കേരളത്തിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ്. മൂന്നാഴ്ച മറ്റ് റിലീസുകളുണ്ടാവില്ലെന്നാണ് തീരുമാനം. എന്നാൽ, അപ്പോഴേക്കും സിനിമകൾ റിലീസ് ചെയ്യാനുള്ള അനുവാദം സർക്കാർ തരുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മരയ്ക്കാറിന് പിന്നാലെ മിന്നൽ മുരളിയും കുഞ്ഞെൽദോയും ചാർട്ട് ചെയ്തിട്ടുണ്ടെങ്കിലും മുൻ നിശ്ചയ പ്രകാരം റിലീസ് സാദ്ധ്യമാകുമോയെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല.
ഇതിനിടെ നിൽക്കക്കള്ളിയില്ലാതെ നിരവധി സിനിമകൾ ഒടിടി റിലീസായി എത്തി. ദൃശ്യവും ഗ്രേറ്റ് ഇന്ത്യൻ കിച്ചണും കോൾഡ്‌കേസുമൊക്കെ ഒടിടിയിൽ റിലീസ് ചെയ്തു. മാലിക് പോലുള്ള വമ്പൻ ചിത്രങ്ങൾ ഒടിടിയിൽ ഇറങ്ങാനിരിക്കുന്നു.
നിർമാതാക്കളുടെ കാര്യവും വലിയ കഷ്ടമാണ്. നിർമിച്ച പല സിനിമകളും പെട്ടിയിൽ തന്നെയിരിക്കുകയാണ്. ഒടി ടി പ്ലാറ്റ്‌ഫോമുകള സമീപിച്ചാലും പ്രതിസന്ധി തന്നെ. ഒടിടിയിൽ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലെത്തുകയാണ്. വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോൾ സിനിമകളുടെ വ്യാജപതിപ്പതിപ്പുകൾ  യഥേഷ്ടം വിഹരിക്കുകയാണ്.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ 80-ലേറെ സിനിമകൾ പുറത്തിറക്കാനാകാത്ത സാഹചര്യമാണ്. അത്രത്തോളം നിർമാതാക്കൾ വലിയ പ്രതിസന്ധിയിലാണ്. പത്തിലേറെ സിനിമകൾ മാത്രമാണ് ഒന്നാം വ്യാപനത്തിനു ശേഷം തിയേറ്ററിൽ റിലീസ് ചെയ്തത്. നമുക്ക് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറിയേ മതിയാകൂ..അതിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുണ്ടാകണമെന്ന് താഴ്മയായി അഭ്യർഥിക്കുന്നു.
#ഞങ്ങൾക്കുംജീവിക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com