ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ മാലിക് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു ഇത്. 27 കോടിയായിരുന്നു ചിത്രത്തിന്റെ മുടക്കു മുതൽ. തിയറ്ററിൽ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകരുടെ ആദ്യ തീരുമാനം. എന്നാൽ രണ്ടാം തരംഗം പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഒടിടിയിലേക്ക് മാറ്റുന്നത്.
ഒടിടി റിലീസിലൂടെ ചിത്രം ലാഭമുണ്ടാക്കിയോ എന്ന് ഇപ്പോഴും ആരാധകർക്കിടയിൽ സംശയമുണ്ട്. ഇപ്പോൾ മാലിക് എത്ര രൂപയ്ക്കാണ് ഒടിടിയിൽ വിറ്റുപോയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. 22 കോടി രൂപയാണ് ഒടിടി റിലീസിലൂടെ നിർമാതാവിന്റെ കയ്യിലെത്തിയത് എന്നാണ് മഹേഷ് പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഒന്നരവർഷത്തോളം ഈ സിനിമ കാത്തുവച്ചു. തിയറ്ററിൽ എന്നു റിലീസ് ചെയ്യാൻ പറ്റുമെന്ന് ഇപ്പോഴും പറയാനാകുന്നില്ല. പണം മുടക്കിയ നിർമാതാവിനെ സുരക്ഷിതനാക്കേണ്ടത് എന്റെ കൂടി ബാധ്യതയാണ്. അദ്ദേഹത്തിന് ഒടിടി വിൽപ്പനയിലൂടെ 22 കോടി രൂപ കിട്ടും. മറ്റു വിൽപ്പനകൾ കൂടി നടുക്കുമ്പോൾ സിനിമ ലാഭകരമാകും- മഹേഷ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ