ഭാരതത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന തന്റെ അച്ഛന്റെ കാൽ നഖത്തിന് തുല്യമാണെന്ന് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ. ഓസ്കർ പുരസ്കാര ജേതാവായ എആർ റഹ്മാനെതിരെയും വിവാദപരാമർശം നടത്തി. റഹ്മാൻ ആരാണെന്ന് അറിയില്ലെന്നാണ് ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിൽ നന്ദമുരി ബാലകൃഷ്ണ പറഞ്ഞത്.
'ഈ അവാര്‍ഡുകളെല്ലാം എന്‍റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്‍റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്‌ന ഒക്കെ എന്‍റെ അച്ഛന്‍ എന്‍.ടി.ആറിന്‍റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. എന്‍റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം.'- നന്ദമുരി ബാലകൃഷ്ണ പറഞ്ഞു.
ലോകപ്രശസ്ത സംവിധായകൻ ജയിംസ് കാമറൂണുമായാണ് അദ്ദേഹം സ്വയം താരതമ്യം ചെയ്തത്. കാമറൂണിനും തനിക്കും വ്യത്യസ്ത രീതികളാണെന്നാണ് നന്ദമൂരി പറഞ്ഞത്. വർഷങ്ങളായി ഷൂട്ടിംഗ് നീട്ടുന്ന ജെയിംസ് കാമറൂണിൽ നിന്ന് വ്യത്യസ്തമായി എന്‍റെ ഷൂട്ടിംഗ് വേഗത്തിൽ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സിനിമകൾ നിർമ്മിക്കാനും കൂടുതൽ ഹിറ്റുകൾ നേടാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതാണ് തന്‍റെ പ്രവർത്തന രീതിയെന്നും ബാലകൃഷ്ണ പറയുന്നു.
എന്തായാലും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ് നന്ദമുരി ബാലകൃഷ്ണയുടെ വിവാദപരാമർശങ്ങൾ. മുതിർന്ന അഭിനേതാവിന് എങ്ങനെയാണ് ഭാരത രത്നയേയും എആർ റഹ്മാനെയും അപമാനിക്കാൻ കഴിയുന്നത് എന്നാണ് വിമർശകർ ചോദിക്കുന്നത്. ഇത് ആദ്യമായല്ല നന്ദമുരി ബാലകൃഷ്ണ വിവാദപരാമർശം നടത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ