ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ മാലിക്കിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ എംപി. മഹേഷ് നാരായണന് സിനിമ എന്ന കലയിലൂടെ കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ബോളിവുഡിൽ നടക്കുന്ന പ്രൊപഗണ്ട സിനിമകളുടെ മറ്റൊരു വകഭേദമാണ് മാലിക്കെന്നും അദ്ദേഹം പറഞ്ഞു. ‘മാലിക്’ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്നത് കാണുമ്പോൾ മലയാള സിനിമയെ ഓർത്ത് അഭിമാനവും അതിലെ പ്രതിനിധാനങ്ങൾ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങൾ ഓർത്ത് നിരാശയും പരക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിഎൻ പ്രതാപന്റെ കുറിപ്പ് വായിക്കാം
മാലിക് മികച്ചൊരു സിനിമാനുഭവം എന്ന നിലയ്ക്ക് മനസ്സിൽ തങ്ങി നിൽക്കുമെന്ന് കരുതിയാണ് കണ്ടുതുടങ്ങിയതെങ്കിലും അതുണ്ടായില്ല; കാരണം വഴിയേ പറയാം. അതേസമയം ഫഹദ് ഫാസിൽ, നിമിഷ സജയൻ, വിനയ് ഫോർട്ട്, ജോജു, ജലജ, സനൽ അമൻ, ഇന്ദ്രൻസ്, സലിം കുമാർ എന്നിങ്ങനെ തുടങ്ങിയുള്ള താരനിര ഗംഭീര അഭിനയമാണ് കാഴ്ചവച്ചത്.
ഛായാഗ്രഹണം, കലാസംവിധാനം, സംവിധാനം, സംഗീതം എന്നിവയും നല്ല നിലവാരം പുലർത്തിയെന്നത് മലയാള സിനിമക്ക് മുതൽക്കൂട്ടാണ്. ലോക സിനിമാ ഭൂപടത്തിൽ മലയാളത്തെ അടയാളപ്പെടുത്താൻ ഫഹദ് ഫാസിൽ എന്നൊരു ബ്രാൻഡ് കൂടി ഉണ്ടാകുന്നു എന്നത് ‘മാലിക്’ വ്യക്തമാക്കുന്നു.
സിനിമ ഒരു കലയാണ്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ട വിഷയവുമാണ്. ഇതെല്ലാം അംഗീകരിച്ചുകൊണ്ടുതന്നെ ഏറെ ഗൗരവത്തോടെ പറയട്ടെ, മഹേഷ് നാരായണന് സിനിമ എന്ന കലയിലൂടെ കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു. ‘മാലിക്’ ഒരു ഭാവനാസൃഷ്ടിയാണ്. ഇതിന് ബീമാപ്പള്ളി വെടിവെപ്പുമായി ബന്ധമൊന്നുമില്ല എന്ന വിശദീകരണം ഇപ്പോൾ നിലനിൽക്കുന്നതല്ല. അതിന്റെ കാരണം, ഒന്ന് സിനിമയിലെ പ്രതിനിധാനങ്ങളാണ്. മറ്റൊന്ന് മഹേഷിന്റെ തന്നെ വാക്കും: കഴിഞ്ഞ ചില പതിറ്റാണ്ടുകൾക്കിടയിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉണ്ടായ സംഭവങ്ങളുടെ ആവിഷ്ക്കാരമാണ് ‘മാലിക്.’
റമദാപള്ളി വെടിവപ്പ് ബീമാപ്പള്ളി വെടിവപ്പായി വായിക്കപ്പെടുകയാണ്. ഭാഷയുടെ, ദൃശ്യതയുടെ സാധ്യതകൾ മഹേഷിന് അറിയാം. സിനിമ അതെത്ര ആഴത്തിൽ ഫലിപ്പിക്കും എന്നതിനെ പറ്റിയും മഹേഷിന് നല്ല ബോധ്യമുണ്ട്. ബീമാപ്പള്ളി വെടിവപ്പ് എന്ന ഭരണകൂട ഭീകരതയുടെ ഏടുകളിലേക്ക് കേരളം മുഴുവൻ തിരിഞ്ഞു നടക്കുന്നുണ്ട് ഇപ്പോൾ. അവിടെ അധികാരബിംബം കമ്യൂണിസ്റ്റ് സർക്കാരാണ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ, കോടിയേരി ബാലകൃഷണൻ ആഭ്യന്തര മന്ത്രിയായ ഇടത് സർക്കാരാണ് ബീമാപ്പള്ളി വെടിവപ്പ് നടത്തിയത്.
ഓർമകൾ വീണ്ടെടുക്കപ്പെടുന്നു എന്നത് വലിയ കാര്യമാണല്ലോ. വിപരീത ഫലത്തിനാലാണെങ്കിലും മഹേഷിന്റെ സിനിമ അതിന് നിമിത്തമാകുന്നു. മഹേഷിന്റെ ‘മാലിക്’ ഇടത് സർക്കാരിനെ വിമർശിക്കാനോ വിരൽചൂണ്ടാനോ തയാറാവാത്തത് എന്തുകൊണ്ടായിരിക്കും! ഇപ്പോൾ ബോളിവുഡിൽ നടക്കുന്ന പ്രൊപഗണ്ട സിനിമകളുടെ മറ്റൊരു വകഭേദമാവില്ലേ ഇത്തരം സിനിമാ ശ്രമങ്ങൾ! ഇടത് സങ്കേതങ്ങൾ പുലർത്തുന്ന ഇസ്‌ലാംപേടിയുടെ, മുൻധാരണകളുടെ, വാർപ്പു നിർമിതികളുടെ നിരവധിയായ പ്രതിഫലനങ്ങൾ ‘മാലിക്’ കാണിക്കുന്നു.
വില്ലന്റെ പാർട്ടി, കൊടി, പേര്, പാർട്ടി ഓഫിസിലെ ചിത്രങ്ങൾ, സുനാമി കാലത്ത് മതം നോക്കി പടിയടക്കുന്ന പള്ളിക്കമ്മിറ്റി, ആയുധം-അക്രമം- അധികാര വിതാനം- ഇതിലെ ഗൾഫ് പണത്തിന്റെ സ്വാധീനം എന്നിങ്ങനെ അനവധിയുണ്ട് എണ്ണാൻ.
‘മാലിക്’ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്നത് കാണുമ്പോൾ മലയാള സിനിമയെ ഓർത്ത് അഭിമാനവും അതിലെ പ്രതിനിധാനങ്ങൾ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങൾ ഓർത്ത് നിരാശയും പരക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ