ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയുടെ ഷൂട്ടിങ് അവസാനിച്ചു. 19 മാസവും മൂന്നു ദിവസവും നീണ്ടു നിന്ന ഷൂട്ടിങ്ങിനാണ് അവസാനമായത്. നിർമാതാവ് സോഫിയ പോളാണ് ചിത്രം പാക്കപ്പായി വിവരം പങ്കുവെച്ചത്. മിന്നൽ മുരളിയുടെ പാക്കപ്പ് വിഡിയോയും പുറത്തുവന്നു.
മിന്നല്‍ മുരളി ഷൂട്ടിങ്ങിന് പാക്കപ്പ് ആയി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വളരെ പ്രതീക്ഷയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമ്പോള്‍ ഇത്രനാള്‍ ചിത്രം ഷൂട്ട് ചെയ്തു തീര്‍ക്കാന്‍ കാത്തിരിക്കേണ്ടിവരുമെന്ന് അറിഞ്ഞിരുന്നില്ല. കഴിവുറ്റ ടീമിലൂടെ എല്ലാ പ്രതിസന്ധികളും ഞങ്ങള്‍ തള്ളിമാറ്റി. ഞങ്ങളുടെ സൂപ്പര്‍ഹീറോ ടൊവിനോ തോമസിനും സംവിധായകന്‍ ബേസില്‍ ജോസഫിനും വലിയ നന്ദി. മിന്നല്‍ മുരളി നിങ്ങളെ സന്തോഷിപ്പിക്കും. ചിത്രം വരുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു- സോഫിയ പോള്‍ കുറിച്ചു.
19 മാസവും മൂന്ന് ദിവസവും നീണ്ടു നിന്ന ഷൂട്ടിങിന് ഇന്ന് അവസാനമായെന്ന് നിർമാതാവ് കെവിൻ പോളും കുറിച്ചു. ടൊവിനോ തോമസ് ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അവസാന ദിവസങ്ങളിൽ ഷൂട്ടിങ് ലൊക്കേഷനിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.
2019 ഡിസംബർ 23നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. പിന്നീട് ലോക്‌ഡൗൺ ആയതോടെ ചിത്രീകരണം ഒരു വർഷത്തോളം നീണ്ടുപോകുകയുണ്ടായി. ‘ഗോദ’യ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ