മുംബൈ; ബോളിവുഡ് നടി ശിൽപഷെട്ടി മാനനഷ്ടക്കേസുമായി ബോംബെ ഹൈക്കോടതിയില്‍. ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ടുവരുന്ന വാർത്തകൾക്കെതിരെയാണ് താരം കോടതിയെ സമീപിച്ചത്. തന്‍റെ അന്തസിനെ കളങ്കപ്പെടുത്തുന്ന വാര്‍ത്തകൾ പ്രസിദ്ധീകരിച്ചെന്നും 25 കോടി നഷ്ടപരിഹാരം നൽകണമെന്നും പറഞ്ഞുകൊണ്ടാണ് കേസ്.
നീലച്ചിത്ര നിർമാണക്കേസിലാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. അതിനു പിന്നാലെ ശില്‍പയെ ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തന്‍റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്ന് ചൂണ്ടിക്കാണിച്ച് നടി കേസ് നല്‍കിയത്. ഇത് പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ മാപ്പ് പറയണമെന്നും ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ശില്‍പയുടെ ഹര്‍ജിയില്‍ പറയുന്നത്.
ഭര്‍ത്താവ് ഒരു കേസില്‍ അറസ്റ്റിലായതിന്‍റെ പേരില്‍ ചില വാര്‍ത്തകള്‍ താന്‍ ക്രിമിനല്‍ എന്ന രീതിയില്‍ ചിത്രീകരിച്ചു. തന്‍റെ ജോലിസ്ഥലങ്ങളിലുള്ളവര്‍, ബിസിനസ് പാര്‍ട്ണര്‍മാര്‍, പരസ്യകമ്പനികള്‍, ബ്രാന്‍റുകള്‍ ഇവരെല്ലാം ഈ വാര്‍ത്തകള്‍ മൂലം തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാം. തന്‍റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ അടക്കം ഇത്തരം വാര്‍ത്തകളില്‍ ഉപയോഗിക്കുന്നു എന്നാണ് ശില്‍പയുടെ ഹര്‍ജിയില്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ