നടൻ അനിൽ മുരളി ഓർമയായിട്ട് ഒരു വർഷം. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമകളുമായി നടി ശ്വേതാ മേനോൻ പങ്കുവെച്ച വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. അനിയേട്ടൻ തന്റെ സഹോദരനെപ്പോലെയായിരുന്നു എന്നാണ് ശ്വേത പറയുന്നത്. പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നുവെന്നും താരം വിഡിയോയിൽ പറയുന്നുണ്ട്.
അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. എന്റെ അമ്മയിൽ ജനിക്കാത്ത സഹോദരനാണ്. ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു. ഞങ്ങൾ സംസാരിക്കും തല്ലുപിടിക്കും അദ്ദേഹമെന്നെ ലാളിക്കാറുമുണ്ട്. അദ്ദേഹത്തിനൊപ്പം ഞാൻ അധികം വർക്ക് ചെയ്തിട്ടില്ല. എങ്ങനെയാണ് സൗഹൃദത്തിലായതെന്ന് ഞങ്ങൾക്ക് അറിയില്ല. അധികം ആരും മനസിലാക്കിയിട്ടില്ല, സങ്കീർണതകളില്ലാത്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം. വളരെ പെട്ടെന്നാണ് പോയത്. എവിടെയായാലും സന്തോഷത്തോടെയിരിക്കുന്നുണ്ടെന്ന് അറിയാം, മിസ് യൂ അനിയേട്ടാ- ശ്വേത പറയുന്നു.
കഴിഞ്ഞ വർഷമായിരുന്നു അനിൽ മുരളിയുടെ അപ്രതീക്ഷിത വിയോഗം. നിരവധി സിനിമകളിൽ സഹതാരമായും വില്ലനായുമെല്ലാം തിളങ്ങിയിട്ടുള്ള നടനാണ് അനിൽ. 'കന്യാകുമാരിയില്‍ ഒരു കവിത' എന്ന സിനിമയിലൂടെ 1993ലാണ് അനില്‍ മുരളി വെള്ളിത്തിരിയിലെത്തിയത്. 'ദൈവത്തിന്റെ വികൃതികള്‍' എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാണിക്യകല്ല്, ബാബാ കല്യാണി, നസ്രാണി, പുതിയമുഖം തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ സിനിമകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ