ശോഭന, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയ വലിയ താരനിര അരങ്ങേറിയ ഹിറ്റ് ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. വർഷങ്ങൾക്ക് ശേഷം ശോഭനയും സുരേഷ്ഗോപിയും ഒന്നിച്ച ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽക്കെ സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും നീക്കം ചെയ്യേണ്ടി വന്ന 40 മിനിറ്റ് രംഗങ്ങൾ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് സംവിധായകൻ അനൂപ് സത്യൻ. ദൈർഘ്യക്കൂടുതൽ മൂലം സിനിമയിൽ നിന്നും ഒഴിവാക്കേണ്ടിവന്ന രംഗങ്ങളാണ് അനൂപിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
സിനിമ എഡിറ്റ് ചെയ്ത് വന്നപ്പോൾ മൂന്ന് മണിക്കൂർ ഉണ്ടായിരുന്നെന്നും അതിൽ നിന്നും 2 മണിക്കൂർ 15 മിനിറ്റിലേയ്ക്ക് മുഴുവൻ സിനിമയെയും കൊണ്ടുവരുകയായിരുന്നെന്നും അനൂപ് പറയുന്നു. രണ്ടാം ലോക്ഡൗൺ സമയത്ത് സിനിമയുടെ ഹാർഡ് ഡിസ്ക് കിട്ടിയപ്പോൾ എഡിറ്റിങിന്റെ ആദ്യ കട്ട് കണ്ടാണ് ഇങ്ങനെ വിഡിയോകളാക്കാം എന്ന് അനൂപ് ചിന്തിച്ചത്. സൗണ്ട് മിക്സ് ചെയ്തിട്ടില്ല, ഡബ്ബിങ് ശബ്ദമാണ് വിഡിയോയിൽ കേൾക്കുന്നത്. ക്രൂ മെമ്പേർസിൽ ഉള്ളവർക്ക് അയച്ചുകൊടുക്കാമെന്നാണ് വിചാരിച്ചത്. ആദ്യ വിഡിയോ ഇട്ടപ്പോൾ പ്രേക്ഷകരിൽ നിന്നുണ്ടായ അപ്രതീക്ഷിത പ്രതികരണം കണ്ടാണ് ഡിലീറ്റഡ് സീൻസ് മുഴുവൻ അപ്‌ലോഡ് ചെയ്യാം എന്ന തീരുമാനിച്ചതെന്നും അനൂപ് പറഞ്ഞു.
ചിത്രീകരണ സമയത്ത് സമയക്കൂടുതലോ അധിക തുക ചെലവാക്കിയോ അല്ല ഈ രംഗങ്ങൾ എടുത്തതെന്നും അനൂപ് പറഞ്ഞു. ചിത്രത്തിൽ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് എല്ലാവർക്കും ഡീറ്റെയ്‌ലിങ് ഉണ്ടായിരുന്നു. അടുത്ത സിനിമയിൽ ഇനി ഇതൊക്കെ കൂടുതൽ ശ്രദ്ധിക്കാനും ഇത്തരം അനുഭവങ്ങൾ സഹായിക്കും, അനൂപ് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ