'വാപ്പ വേറെ കല്യാണം കഴിച്ചെന്ന് പറഞ്ഞ് ഉമ്മ തകരില്ല, നിങ്ങൾ എന്റെ ഉമ്മയെ കുറേ തെറ്റിദ്ധരിച്ചിട്ടുണ്ട്'; വിഡിയോയുമായി അനാർക്കലി

വിവാഹവാർത്ത വന്നതോടെ നിരവധി പേർ സമാധാനിപ്പിക്കാനായി തന്റെ അമ്മയെ വിളിക്കുന്നുണ്ടെന്നും എന്നാൽ ഉമ്മ സങ്കടപ്പെട്ടു കരഞ്ഞു ഇരിക്കുകയല്ലെന്നും അനാർക്കലി കൂട്ടിച്ചേർത്തു
അനാർക്കലി വാപ്പയ്ക്കും കൊച്ചുമ്മയ്ക്കുമൊപ്പം, അമ്മ ലാലി പിഎമ്മിനൊപ്പം താരം/ ഇൻസ്റ്റ​ഗ്രാം
അനാർക്കലി വാപ്പയ്ക്കും കൊച്ചുമ്മയ്ക്കുമൊപ്പം, അമ്മ ലാലി പിഎമ്മിനൊപ്പം താരം/ ഇൻസ്റ്റ​ഗ്രാം

വാപ്പയുടെ വിവാഹവിശേഷങ്ങൾ പങ്കുവെച്ച് ഇന്നലെയാണ് നടി അനാർക്കലി മരിക്കാർ ചിത്രങ്ങൾ പങ്കുവെച്ചത്. സഹോദരി ലക്ഷ്മിയ്ക്കൊപ്പമാണ് അനാർക്കലി വാപ്പയുടെ വിവാഹത്തിന് എത്തിയത്. തന്റെ കൊച്ചുമ്മയേയും താരം ആരാധകർക്കായി പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പങ്കുവെച്ചതിന് ശേഷം താരത്തിന് നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ അതിന് മറുപടിയുമായി എത്തുകയാണ് താരം. തന്റെ ഉമ്മയും വാപ്പയും ഒരു വർഷമായി വേർപിരിഞ്ഞ് കഴിയുകയാണെന്നാണ് താരം പറയുന്നത്. വിവാഹമോചനത്തിന് ശേഷമാണ് അച്ഛൻ മറ്റൊരു വിവാഹം കഴിക്കുന്നതെന്നും താരം വ്യക്തമാക്കി. വിവാഹവാർത്ത വന്നതോടെ നിരവധി പേർ സമാധാനിപ്പിക്കാനായി തന്റെ അമ്മയെ വിളിക്കുന്നുണ്ടെന്നും എന്നാൽ ഉമ്മ സങ്കടപ്പെട്ടു കരഞ്ഞു ഇരിക്കുകയല്ലെന്നും അനാർക്കലി കൂട്ടിച്ചേർത്തു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. കൂടാതെ തന്റെ പുതിയ ഉമ്മയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 

അനാർക്കലിയുടെ വാക്കുകൾ

വാപ്പയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസ് കണ്ട് നിരവധി പേരാണ് കമന്റുകൾ ചെയ്തത്. എന്നാൽ എനിക്കത് വളരെ സാധാരണകാര്യമായാണ് തോന്നിയത്. എന്റെ ഉമ്മയുടേയും വാപ്പയുടേയും ബന്ധത്തെക്കുറിച്ചൊന്നും ഞാൻ മുൻപ് പറഞ്ഞിട്ടില്ല. എന്റെ ഉമ്മയും വാപ്പയും ഒരു വർഷത്തോളമായി വിവാഹമോചിതരാണ്. 30 വർഷത്തോളം നീണ്ടു നിൽക്കുന്ന ദാമ്പത്യത്തിനു ശേഷമാണ് ഇവർ പിരിഞ്ഞത്. ഒരു വർഷമായി വാപ്പ ഒറ്റയ്ക്കാണ്. ഞാനും എന്റെ ചേച്ചിയും വാപ്പയെ കല്യാണം കഴിപ്പിച്ചാലോ എന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. അവസാനം അച്ഛൻ തന്നെ ആളെ കണ്ടുപിടിച്ച് വിവാഹം കഴിക്കുകയായിരുന്നു. മുസ്ലീങ്ങൾക്ക് രണ്ടൊക്കെ കെട്ടാം, പക്ഷേ ഇത് ആ കേസ് അല്ല. ഡിവോഴ്സ് ആയിട്ടാണ് വിവാഹം കഴിച്ചത്. വാപ്പയുടെ വിവാഹശേഷം കുറേപ്പേര് എന്റെ ഉമ്മയെ വിളിച്ച് പോട്ടേ ലാലി, സാരൂല്ല, നമുക്ക് വേറെ വിവാഹം ആലോചിക്കാം എന്നൊക്കെ സംസാരിക്കുന്നുണ്ട്. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയാണ് വിളിക്കുന്നത്. ഇവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ എന്റെ ഉമ്മയെ കുറേ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഞാൻ ആദ്യമായും അവസാനമായും കൂൾ എന്നു വിളിക്കുന്ന വ്യക്തി എന്റെ അമ്മയാണ്. അത്ര സൂപ്പർകൂൾ ആണ്. വാപ്പ വേറെ കല്യാണം കഴിച്ചെന്ന് പറഞ്ഞ് ഉമ്മ തകർന്നൊന്നും പോവത്തില്ല, തകരത്തുമില്ല. ഡിവോഴ്സാവാൻ ഉമ്മയ്ക്ക് ഉമ്മയുടേതായ കാരണങ്ങളുണ്ടായിരുന്നു. വാപ്പ വിവാഹം കഴിച്ചെന്നു പറഞ്ഞ് ഇന്നലെ മൊത്തം ഉമ്മ സങ്കടപ്പെട്ട് ഇരിക്കുവല്ലായിരുന്നു. ഒറ്റയ്ക്ക് ജീവിക്കാനാണ് ഉമ്മയ്ക്ക് താൽപ്പര്യം വളരെ സന്തോഷത്തോടെ അമ്മ അത് ജീവിക്കുകയാണ്. വാപ്പയ്ക്ക് വിവാഹജീവിതം വേണമെന്നായിരുന്നു. പുരുഷന്മാർ കൂട്ടുവേണമെന്ന് ആ​ഗ്രഹിക്കുന്നവരാണ്. അത് ഓരോരുത്തരുടേയും ചോയ്സാണ്. എനിക്ക് ഓർമ വരുന്നതുവരെ വളരെ ഉയർന്ന ചിന്താ​ഗതിയുള്ള സ്ത്രീയാണ് അമ്മ. അതുകൊണ്ടാണ് വാപ്പയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഞങ്ങൾ പോയത്. ഞങ്ങൾക്കിത് വളരെ സാധാരണ കാര്യമായാണ് കണ്ടത്. ഞങ്ങളുടെ അച്ഛൻ ഒറ്റയ്ക്കായിരുന്നു. അച്ഛന്റെ സന്തോഷമാണ് ഞങ്ങൾ ആ​ഗ്രഹിച്ചത്. അതുകൊണ്ടാണ് ഞങ്ങൾ പോയി വിവാഹത്തിൽ പങ്കെടുത്തത്. ഞങ്ങളുടെ പുതിയ ഉമ്മയെ സന്തോഷത്തോടെ സ്വീകരിക്കുതയും ചെയ്തത്. കുറച്ചുപേർ ഞങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്നാണ് പറഞ്ഞത്. ചെറിയ ചെറിയ കാര്യങ്ങളൊന്നും കുഴപ്പിക്കേണ്ട കാര്യമില്ല. ഒരാൾക്ക് കൂട്ടുവേണമെന്നു പറയുമ്പോൾ അതിനെ പിന്തുണയ്ക്കണം. എന്റെ അമ്മയല്ലാതെ മറ്റൊരു സ്ത്രീ അച്ഛന്റെ ജീവിതത്തിലുണ്ടാവരുത് എന്ന് പറയുന്നത് അച്ഛനോട് ഇഷ്ടമല്ലാത്തതുകൊണ്ടാണ്. അവരുടെ സന്തോഷമാണ് നമ്മൾ കാണേണ്ടത്. എന്തായാലും എന്റെ അച്ഛന്റെ കല്യാണം കൂടാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ അമ്മയെ ഇത് ഒരുതരത്തിലും ബാധിച്ചിട്ടില്ല. ഡിവോഴ്സായി എന്നു പറഞ്ഞാലും 30 വർഷം ഒന്നിച്ചു കഴിഞ്ഞടതിന്റെ സ്നേഹം എന്റെ ഉമ്മയ്ക്ക് വാപ്പയോടുണ്ടായിരുന്നു. വാപ്പ ഒറ്റക്കാവരുത് എന്നാണ് ഉമ്മയുടെ ആ​ഗ്രഹം. അതുകൊണ്ട് ആരും ഉമ്മയെ വിളിച്ച് വേറെ കല്യാണം ആലോചിക്കാം എന്നു പറയരുത്. ഒറ്റയ്ക്കുള്ള ജീവിതമാണ് ഉമ്മ ആ​ഗ്രഹിക്കുന്നത്. അതിനാൽ ഇനിയൊരു വിവാഹം കഴിക്കുമെന്നും എനിക്കു തോന്നുന്നില്ല. എന്റെ അമ്മ വിഷമിച്ചിരിക്കുകയോ കരയുകയോ അല്ല-

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com