'ചിന്മയിയുടെ മനോനില ശരിയല്ല,  ചികിത്സാ റിപ്പോർട്ട് കണ്ടിട്ടുണ്ട്'; ആക്ഷേപിച്ച് യുവ ഡോക്ടർ, പരാതി നൽകാൻ ​ഗായിക

ചിന്മയി മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് അറിയാമെന്നുമായിരുന്നു ഡോക്ടറുടെ വാദം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

​ഗായിക ചിന്മയി മാനസിക രോ​ഗികയാണെന്നും ചികിത്സ തേടിയിട്ടുണ്ടെന്നും യുവ ഡോക്ടർ. ഡോ.അരവിന്ദ് രാജാണ് ​ഗായികയ്ക്കെതിരെ വ്യക്തിഹത്യ നടത്തിയത്. ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ നടന്ന പൊതു ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് ​ചിന്മയിയുടെ മനോനില ശരിയല്ലെന്ന് പറഞ്ഞത്. തുടർന്ന് ഡോക്ടർക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ചിന്മയി. 

ചിന്മയി മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് അറിയാമെന്നുമായിരുന്നു ഡോക്ടറുടെ വാദം. ചിന്മയിയുടെ ഹോർമോൺ തോതിനെക്കുറിച്ചും തനിക്കു വ്യക്തത ഉണ്ടെന്ന് അരവിന്ദ് പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ രൂക്ഷഭാഷയിൽ വിമർശനവുമായി ​ഗായിക രം​ഗത്തെത്തി. 

താൻ രോഗിയാണെന്നു വരുത്തിത്തീർക്കാനാണ് അരവിന്ദ് ശ്രമിച്ചതെന്ന് ചിന്മയി കുറ്റപ്പെടുത്തി. അരവിന്ദ് രാജ് പറഞ്ഞതൊക്കെ അടിസ്ഥാനരഹിതമാണെന്നും ഒരു ഡോക്ടറുടെഭാഗത്തു നിന്നും ഇത്തരം പൊള്ളയായ വാക്കുകൾ കേൾക്കേണ്ടി വരുന്നതിൽ കഷ്ടം തോന്നുന്നു എന്നും ഗായിക പറഞ്ഞു. പൊതു മാധ്യമത്തിലൂടെ തന്നെ വ്യക്തിഹത്യ ചെയ്തതിന് അരവിന്ദിനെതിരെ പരാതി നൽകുമെന്ന് ചിന്മയി വ്യക്തമാക്കി. അരവിന്ദിന്റെ വാക്കുകൾ തന്നെ മാനസികമായി മുറിപ്പെടുത്തി എന്നു പറഞ്ഞ ചിന്മയി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പരാതി നൽകുമെന്നു അറിയിച്ചു. നിയമപരമായി മുന്നോട്ടുപോകാൻ തന്നെ സഹായിക്കണമെന്നും ആരാധകരോട് താരം ആവശ്യപ്പെട്ടു. അരവിന്ദിന്റെ ചിത്രത്തിനൊപ്പമായിരുന്നു ചിന്മയിയുടെ പോസ്റ്റ്. 

സംഭവം വിവാദമായതോടെ ഡോ.അരവിന്ദ് രാജ് ചിന്മയയിയെ ഫോണിൽ വിളിച്ച് മാപ്പ് ചോദിച്ചു. എന്നാൽ പരാതിയുമായി മുന്നോട്ടുപോകാനാണ് ഗായികയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ​ഗായിക, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായ താരം വാർത്തകളിൽ നിറയുന്നത് എഴുത്തുകാരൻ വൈരമുത്തുവിന് എതിരെ ലൈം​ഗിക ആരോപണം ഉന്നയിച്ചതാണ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ശക്തമായ നിലപാടാണ് ചിന്മയി സ്വീകരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com