കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന. രാജ്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും ആയിഷ പറഞ്ഞു. കേസിൽ കവരത്തി പൊലീസിന് മുന്നിൽ ഹാജരാകാൻ ലക്ഷദ്വീപിലേക്ക് പോകുന്നതിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ആയിഷ.
ആയിഷ നാളെ വൈകിട്ട് നാലരയ്ക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അഭിഭാഷകനൊപ്പമാണ് ആയിഷ ലക്ഷദ്വീപിലെത്തുന്നത്.
നേരത്തെ മുൻകൂർ ജാമ്യം തേടി കൊണ്ടുള്ള ആയിഷയുടെ ഹർജി ഹൈക്കോടതി വിധി പറയാൻ വേണ്ടി മാറ്റിവെച്ചു. നാളെ കവരത്തി പൊലീസ് സ്റ്റേഷനിൽ ആയിഷ ഹാജരാകണമെന്ന് നിർദേശിച്ച കോടതി അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം നൽകണമെന്നും നിർദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയാലും ഇവരുടെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ആയിഷ നടത്തിയത് വിമർശനമല്ല, വിദ്വേഷപ്രചരണമാണെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ വ്യക്തമാക്കിയത്. കേന്ദ്രം ദ്വീപിൽ ജൈവായുധം ഉപയോഗിച്ചു എന്ന് ആയിഷ ചാനൽ ചർച്ചക്കിടെ ആവർത്തിച്ച് പറഞ്ഞു. ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തത്. അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളെ രാജ്യത്തിനെതിരേ അക്രമകത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ആയിഷ സുൽത്താന ഹൈക്കോടതിയിൽ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ