വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ കവി സി രമേശൻ നായരെ ഓർമിച്ച് ഗാനരചയീതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. തന്നേക്കാൾ വലിയ കവിയായിരുന്നു രമേശൻ എന്നാണ് അദ്ദേഹം പറയുന്നത്. രണ്ടു കവികൾ തമ്മിലുള്ള ബന്ധമായിരുന്നില്ല, രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധമായിരുന്നു ഞങ്ങൾ തമ്മിലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. മലയാളകവിതയുടെ പാരമ്പര്യശക്തിയിലും സൗന്ദര്യത്തിലും ഊന്നി നിന്നുകൊണ്ട് പൂർവ്വസൂരികളെപ്പോലും പിന്നിലാക്കുന്ന ശൈലിയിൽ ഉദാത്ത കവിതകൾ രചിച്ച കവിയാണ് എസ് രമേശൻ നായർ. അരനൂറ്റാണ്ടുകാലം നീണ്ടു നിന്ന അനസൂയവിശുദ്ധമായ ഒരു ബന്ധത്തിനാണ് ഈ മരണം തിരശ്ശീലയിട്ടത്.- അദ്ദേഹം കുറിച്ചു.
ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് വായിക്കാം
എന്നേക്കാൾ വലിയ കവി.
ഞാനും രമേശനും തമ്മിലുള്ള ബന്ധം രണ്ടു കവികൾ തമ്മിലുള്ള ബന്ധമായിരുന്നില്ല. രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധമായിരുന്നു. ഫോണിൽ വിളിക്കുമ്പോൾ ഹാലോ എന്നല്ല 'ചേട്ടാ' എന്ന വിളിയാണ് ആദ്യം കേൾക്കുക. മലയാളകവിതയുടെ പാരമ്പര്യശക്തിയിലും സൗന്ദര്യത്തിലും ഊന്നി നിന്നുകൊണ്ട് പൂർവ്വസൂരികളെപ്പോലും പിന്നിലാക്കുന്ന ശൈലിയിൽ ഉദാത്ത കവിതകൾ രചിച്ച കവിയാണ് എസ് രമേശൻ നായർ. 'എന്നേക്കാൾ വലിയ കവിയാണ് നീ' എന്ന് ഞാൻ രമേശനോട് പറയുമായിരുന്നു. അനവധി വേദികളിൽ വെച്ച് ഞാൻ അത് പരസ്യപ്പെടുത്തിയിട്ടുമുണ്ട്.
രമേശന്റെ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ സൗന്ദര്യമാർന്നവയാണ്. അരനൂറ്റാണ്ടുകാലം നീണ്ടു നിന്ന അനസൂയവിശുദ്ധമായ ഒരു ബന്ധത്തിനാണ് ഈ മരണം തിരശ്ശീലയിട്ടത്. എങ്ങനെ ഞാൻ മറക്കും ആ ആലിംഗനത്തിലെ സ്‍നേഹോർജ്ജം?
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ