'നെഞ്ചിൽ ഒരു കോടാലി കൊണ്ട് വെട്ടിയതുപോലെ വേദന, എല്ലാം കഴിഞ്ഞെന്നു കരുതി'; ആശുപത്രി കിടക്കയിൽ നിന്ന് സാന്ദ്ര തോമസ്

തന്റെ മുഖം മുഴുവൻ കോടിപ്പോയെന്നും ഞരമ്പ് വലിഞ്ഞു മുറുകിയത് മാറാൻ അഞ്ചു ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നുവെന്നും സാന്ദ്ര വ്യക്തമാക്കി
സാന്ദ്ര തോമസ്/ യൂട്യൂബ് സ്ക്രീൻ ഷോട്ട്
സാന്ദ്ര തോമസ്/ യൂട്യൂബ് സ്ക്രീൻ ഷോട്ട്


ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ഐസിയുവിലായിരുന്നു. അപകടനില തരണം ചെയ്ത് കഴിഞ്ഞ ദിവസമാണ് താരത്തെ മുറിയിലേക്ക് മാറ്റിയത്. ഇപ്പോൾ തന്റെ ആരാധകരോടെ തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സാന്ദ്ര തോമസ്. യൂട്യൂബ് ലൈവിലൂടെയാണ് താരം ആരാധകർക്ക് മുന്നിലെത്തിയത്.  ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് ഭീകരമായ അനുഭവമാണ് സാന്ദ്ര പങ്കുവെച്ചത്. പനിയായി ഒരാഴ്ച വീട്ടിൽ കഴിഞ്ഞതിനു പിന്നാലെ വീട്ടിൽ തലകറങ്ങി വീണതോടെയാണ് സാന്ദ്രയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ്സ് കുറയുന്നതായിരുന്നു പ്രശ്നമെന്നും അഞ്ചു ദിവസത്തോളം ഐസിയുവിൽ കഴിഞ്ഞെന്നും താരം പറഞ്ഞു.

സാന്ദ്രയുടെ അച്ഛനാണ് ആദ്യം പനി വരുന്നത്. ആശുപത്രിയിൽ കാണിച്ച് കോവിഡ് ടെസ്റ്റ് ചെയ്ത് പ്രശ്നമില്ലെന്നു കണ്ടതോടെ തിരിച്ചുവന്നു. അതിനു പിന്നാലെയാണ് അമ്മയ്ക്കും സാന്ദ്രയ്ക്ക് പനി വരുന്നത്. ഒരാഴ്ചയാണ് ഇരുവരും പാരസെറ്റാമോൾ കഴിച്ച് ഇരുന്നത്. എന്നാൽ ഓരോ ദിവസം കഴിയുമ്പോഴും സാന്ദ്രയുടെ അവസ്ഥ മോശമാകുകയായിരുന്നു. ഒരു ദിവസം രാവിലെ ചായകുടിക്കാൻ പോയപ്പോഴാണ് തലകറങ്ങി വീഴുന്നത്. തന്റെ മുഖം മുഴുവൻ കോടിപ്പോയെന്നും ഞരമ്പ് വലിഞ്ഞു മുറുകിയത് മാറാൻ അഞ്ചു ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നുവെന്നും സാന്ദ്ര വ്യക്തമാക്കി. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്. 

'ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്കാണ് എത്തിച്ചത്.  എഴുന്നേറ്റിരിക്കാൻ ഡോക്ടർ പറഞ്ഞതേ ഓർമയുള്ളു. പിന്നെ ആകെ ബഹളം ആയിരുന്നു. ഡോക്ടർമാർ നാല് വഴിക്ക് ഓടുന്നു. എല്ലാവരും പേടിച്ചുപോയി. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ്സ് കുറയുന്നതായിരുന്നു എന്റെ പ്രശ്നം. എഴുന്നേറ്റിരുന്നപ്പോൾ ബിപി വലിയ തോതിൽ കുറഞ്ഞു. ഹൃദയമിടിപ്പ് 30 ലേക്ക് താണു. പെട്ടെന്ന് തന്നെ ഡോക്ടർമാർ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അന്ന് പപ്പയെയും കൊണ്ട് ആശുപത്രിയിൽ വന്നപ്പോൾ ഞങ്ങളുടെ കൊറോണ ടെസ്റ്റ് നടത്തിയെങ്കിലും ഡെങ്കി നോക്കിയിരുന്നില്ല. ഐസിയുവിൽ കയറ്റിയപ്പോൾ എല്ലാവരും വിചാരിച്ചു ഇനിയൊന്നും പേടിക്കേണ്ട കാര്യമില്ലെന്ന്. പക്ഷേ അതായിരുന്നു തുടക്കം.

ഐസിയുവിൽ മരണത്തിനോട് മല്ലിടുന്ന ആളുകളെയാണ് കാണാൻ കഴിഞ്ഞത്. അപ്പോൾ എനിക്കും ടെൻഷൻ ആയി. അതിനിടയ്ക്ക് ഉറക്കത്തിനിടെ അറ്റാക്ക് വരുന്നതു പോലെ വേദന വന്നു. ശരിക്കും പാനിക്ക് ആയിപ്പോയി. എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു. അടുത്തു നിൽക്കുന്ന നഴ്സുമാരെ വിളിക്കാൻ കൈ പൊങ്ങുന്നുപോലും ഉണ്ടായിരുന്നില്ല. നെഞ്ചിൽ ഒരു കോടാലി കൊണ്ട് വെട്ടിയാൽ എങ്ങനെയിരിക്കും. അങ്ങനെ ഒരു ഫീൽ ആയിരുന്നു ആ സമയത്ത്. വിശദീകരിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള വേദന. അതിന് ശേഷം കടുത്ത തലവേദനയും ഉണ്ടായി. തല വെട്ടിക്കളയാൻ വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വേദന.'- സാന്ദ്ര തോമസ് പറഞ്ഞു. 

അതിനിടെ രോ​ഗം വന്നതിന് ശേഷം പരിഹാസവുമായി എത്തിയവർക്കും താരം മറുപടി നൽകി. അമ്മയ്ക്കും മക്കൾക്കും മതിയായിക്കാണുമല്ലോ എന്നൊക്കെയാണ് ചില ആളുകൾ വിമർശിച്ചത്. കൊതുകിലൂടെയാണ് ഡങ്കു പകരുന്നതെന്നും ചെളിയിലും വെള്ളത്തിലും ഇറങ്ങി നടന്നതുകൊണ്ടല്ല ഡെങ്കിപ്പനി വന്നതെന്നും സാന്ദ്ര പറഞ്ഞു. പ്രതിസന്ധി സമയത്ത് തന്നെ വിളിച്ചു ആശ്വസിപ്പിച്ചവരെക്കുറിച്ചും താരം പറഞ്ഞു. മമ്മൂക്കയെപ്പോലുള്ള ആളുകൾ കൃത്യമായി വിവരങ്ങൾ തിരക്കിയെന്നും അതെല്ലാം സന്തോഷം തരുന്ന കാര്യങ്ങളാണെന്നും സാന്ദ്ര വ്യക്തമാക്കി. ഇൻഡസ്ട്രിയിൽ സ്ത്രീകൾക്കുവേണ്ടി എല്ലാവരും പ്രസംഗിക്കുന്ന ഡബ്യൂസിസി പോലുള്ള സംഘടനയിലെ ഒരു സ്ത്രീജനം പോലും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും കുറ്റപ്പെടുന്നത്. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉളള എല്ലാ നിർമാതാക്കളും വിളിച്ച് അന്വേഷിച്ചുവെന്നും താരം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com