'എനിക്ക് കോവിഡ് വന്നപ്പോൾ മക്കളെ നന്നായി നോക്കി, അദ്ദേഹത്തോടൊപ്പം ജീവിക്കണം'; വിവാഹമോചനം വേണ്ടെന്ന് നവാസുദ്ദീൻ സിദ്ധിഖിയുടെ ഭാര്യ 

'രാവിലെ എഴുന്നേല്‍പ്പിച്ച് അവരെ ഓണ്‍ലൈന്‍ ക്ലാസില്‍ ഇരുത്തി. അതിന് ശേഷം ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൊണ്ടുപോയി'
നവാസുദ്ദീൻ സിദ്ധിഖി ഭാര്യ ആലിയയ്ക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം
നവാസുദ്ദീൻ സിദ്ധിഖി ഭാര്യ ആലിയയ്ക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് നവാസുദ്ധീൻ സിദ്ധിഖിക്കും കുടുംബത്തിനുമെതിരെ താരത്തിന്റെ ഭാര്യ ആലിയ രം​ഗത്തെത്തിയത് മാസങ്ങൾക്ക് മുൻപാണ്.  വിവാഹമോചനം ആവശ്യപ്പെട്ട ഹർജിയും ഫയൽ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വിവാഹമോചനം വേണ്ടെന്ന തീരുമാനത്തിലാണ് ആലിയ. കുട്ടികളുടെ ഭാവിയ്ക്ക് വേണ്ടി താന്‍ സിദ്ദിഖിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഞാന്‍ നവാസുദ്ദീനുമായി ഒത്തു തീര്‍പ്പിന് തയ്യാറാണ്. വിവാഹമോചന ഹര്‍ജി പിന്‍വലിക്കും. നവാസുദ്ദീന്റെ സഹോദരന്‍ ഷമാസുമായുള്ള പ്രശ്‌നങ്ങളും പരിഹരിക്കുമെന്നുമാണ് ആലിയ വ്യക്തമാക്കുന്നത്.  എനിക്ക് കോവിഡ് വന്നതോടെ മക്കളായ ഷോറയേയും യാനിയേയും നവാസിന്റെ അടുത്താക്കി. അപ്പോള്‍ ലഖ്‌നൗവില്‍ സിനിമ ഷൂട്ടിങ്ങിലായിരുന്നു അദ്ദേഹം. പക്ഷേ കുട്ടികളെ പരിപാലിച്ചത് എന്നെ അത്ഭുതപ്പെടുത്തി. രണ്ടുപേരും നവാസുദ്ദീനൊപ്പം ഹോട്ടല്‍ മുറിയിലാണ് കഴിഞ്ഞത്. രാവിലെ എഴുന്നേല്‍പ്പിച്ച് അവരെ ഓണ്‍ലൈന്‍ ക്ലാസില്‍ ഇരുത്തി. അതിന് ശേഷം ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൊണ്ടുപോയി. ഇതെല്ലാം അദ്ദേഹം ഒറ്റക്കാണ് ചെയ്തത്. അത് അദ്ദേഹത്തിന്റെ കടമയാണെന്ന് മനസിലാക്കി. ഞാന്‍ അതില്‍ വളരെ അധികം സന്തോഷവതിയാണ്. നവാസുദ്ദീന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനുണ്ട്. കുട്ടികളും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തോടൊപ്പം നല്ലൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു.- ആലിയ പറഞ്ഞു. 

ഒരു വർഷത്തിന് ശേഷം നവാസുദ്ദീനുമായി സംസാരിക്കുന്നത് കോവിഡ് കാലത്താണ്. കുട്ടികളുടെ കാര്യത്തിനായി വാട്സ്ആപ്പിലൂടെ ബന്ധപ്പെടുക മാത്രമാണ് ഇതുവരെ ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം മെയിലാണ് ആലിയ, സിദ്ദിഖിയ്‌ക്കെതിരേ വിവാഹമോചന കേസ് നല്‍കിയത്. ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കുട്ടികളെ കാണാൻ പോലും നവാസ് വരാറില്ലായിരുന്നു എന്നുമാണ് ആലിയ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com