കാലിഫോർണിയ: നടനും മുൻ ഭർത്താവുമായ ബ്രാഡ് പീറ്റിനെതിരേ ഗാർഹിക പീഡനാരോപണവുമായി നടി ആഞ്ജലീന ജോളി. ബ്രാഡ് പീറ്റിനെതിരേയുള്ള തെളിവുകൾ ആഞ്ജലീന കോടതിയിൽ സമർപ്പിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടന്റെ അക്രമ സ്വഭാവത്തെക്കുറിച്ച് ഇവരുടെ മക്കൾ മൊഴി നൽകിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
മക്കളെ ബ്രാഡ് പീറ്റ് മർദ്ദിച്ചുവെന്ന് ആരോപിച്ച് ആഞ്ജലീന നേരത്തെ പരാതി നിൽകിയിരുന്നു. എന്നാൽ ആ കേസിൽ ബ്രാഡ് പീറ്റ് നിരപരാധിയാണെന്ന് കോടതി വിധിച്ചു. കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്ന് ആഞ്ജലീന കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.
മിസ്റ്റർ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒൻപത് വർഷം നീണ്ട പ്രണയത്തിന് ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. 2016 ൽ ഇവർ വേർപിരിഞ്ഞു. കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ നിറഞ്ഞു നിൽക്കുന്നതിനാൽ വിവാഹ ജീവിതം മുന്നോട്ട് നയിക്കാനാകില്ലെന്നാണ് ആഞ്ജലീന കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കിയത്.
ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇവർക്ക് ആറ് കുട്ടികളാണുള്ളത്. ഇതിൽ മൂന്ന് കുട്ടികളെ വിയറ്റ്‌നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്ന് ദത്തെടുത്തതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ