ബിഗ് ബോസ് റിയാലിറ്റിഷോയിൽ വച്ച് മുൻ ഭർത്താവിന്റെ മരണം അറിഞ്ഞ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനായ രമേശ് കുമാർ കഴിഞ്ഞ ദിവസമാണ് മരിക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥിയായ ഭാഗ്യലക്ഷ്മി ഷോയിൽ വച്ചാണ് മരണവാർത്ത അറിയുന്നത്. വിവരം അറിഞ്ഞ നടി പൊട്ടിക്കരയുകയായിരുന്നു.
രണ്ട് വൃക്കകളും പ്രവർത്തനരഹിതമായി ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു രമേശ്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനു മുമ്പ് അദ്ദേഹത്തെ നേരിട്ടുപോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എല്ലാക്കാര്യങ്ങളും കുട്ടികളെ ഏൽപിച്ചിട്ടുണ്ടെന്നും താനില്ലെങ്കിലും ഒരുകാര്യത്തിനും കുറവുവരുത്താതെ അവർ ചടങ്ങുകൾ നടത്തുമെന്നും നടി വ്യക്തമാക്കി. മാനസികമായി തളർന്ന താരത്തെ സഹമത്സരാർഥികൾ ചേർന്നാണ് ആശ്വസിപ്പിച്ചത്.
1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011ൽ ഇരുവരും വേർപിരിഞ്ഞു. 2014 ൽ വിവാഹം നിയമപരമായി വേർപെടുത്തി. സച്ചിൻ, നിഥിൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇരുവർക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ