നാല് പതിറ്റാണ്ടു കാലത്തെ അഭിനയജീവിതത്തിന് പിന്നാലെ സംവിധാനത്തിലേക്കും ചുവടുവയ്ക്കുകയാണ് മോഹൻലാൽ. താരം ആദ്യമായി സംവിധായകനാവുന്ന ബറോസിന് ഇന്നലെയാണ് തുടക്കമായത്. വമ്പൻ താരനിരയുടെ സാന്നിധ്യത്തിലായിരുന്നു പൂജ ചടങ്ങുകൾ. പരിപാടിയിൽവച്ച് തന്റെ ഇഷ്ട നായകനെക്കുറിച്ച് ഭാര്യ സുചിത്ര വാചാലയായി. വെറുപ്പിൽ നിന്ന് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമുള്ള യാത്രയെ വളരെ മനോഹരമായാണ് താരപത്നി പറഞ്ഞുവെച്ചത്.
'നവോദയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അതും വില്ലനായി. അന്ന് ഞാന്‍ അദ്ദേഹത്തെ വെറുത്തു. വില്ലനായി അദ്ദേഹം അഭിനയിച്ചപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ വെറുത്തു. അങ്ങനെ വെറുപ്പ് തോന്നിയതിന് കാരണം, അദ്ദേഹം ചെയ്യുന്ന ജോലിയില്‍ നല്ലതായത് കൊണ്ടുമാത്രമാണ്. നവോദയയുടെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ആ ഇഷ്ടം അവിടെ അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം.'- സുചിത്ര പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിലെല്ലാം ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക് സീറ്റ് എടുക്കാന്‍ തീരുമാനിച്ച് മാറിനില്‍ക്കുകയായിരുന്നു. ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നായതുകൊണ്ടാണ് സംസാരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ബോറോസ് സംവിധാനം ചെയ്യാനുള്ള തീരുമാനം നല്ലതാണെന്നും താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകനായി മോഹന്‍ലാല്‍ മാറുമെന്നും സുചിത്ര പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ