നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന നടൻ കൃഷ്ണകുമാർ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളും പിന്നാലെ പ്രചരിച്ച ട്രോളുകളോടും പ്രതികരിച്ച് മകളും നടിയുമായ അഹാന കൃഷ്ണ. താൻ ബീഫ് കഴിക്കാറില്ലെന്നും വീട്ടിൽ ബീഫ് കേറ്റാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞതാണ് ട്രോളുകൾക്ക് വിഷയമായത്. മുമ്പൊരിക്കൽ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ച ബീഫ് വിഭവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ചേർത്താണ് ട്രോളന്മാർ സംഭവം അവതരിപ്പിച്ചത്. 'കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന' എന്ന നിലയിൽ വൈറലായ കണ്ടന്റുകളോടാണ് അഹാന ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
മീമുകളും വാർത്തകളും നല്ലതാണ് പക്ഷേ ഒരൽപം മര്യാദ വേണമെന്നാണ് അഹാനയുടെ അഭിപ്രായം. വീട്ടിൽ ബീഫ് കയറ്റില്ലെന്ന് അച്ഛൻ പറഞ്ഞിട്ടില്ലെന്ന് ശാരീരിക പ്രശ്നമുള്ളതു കൊണ്ട് പിന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാം കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാർ പറയുന്ന വീഡിയോയുടെ ഭാഗം പങ്കുവച്ചുകൊണ്ട് അഹാന ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ താൻ പങ്കുവച്ചത് അമ്മ ഉണ്ടാക്കിയ കറി അല്ലെന്നും അത് സിനിമയുടെ പ്രൊഡക്ഷൻ ടീമിലെ ഭക്ഷണമാണെന്നും നടി വ്യക്തമാക്കി. തന്റെ കുറിപ്പിൽ നിന്ന് അമ്മ ഉണ്ടാക്കിയ ബീഫ് എന്ന വ്യാഖ്യാനിച്ചെടുത്തതിനെ അഹാന പരിഹസിക്കുന്നുമുണ്ട്.
താനും തന്റെ അച്ഛനും രണ്ട് വ്യക്തികളാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ വെച്ചുപുലർത്താൻ അവകാശമുണ്ടെന്നും അഹാന പറയുന്നു. "കുറച്ചു കാലമായി ഞാനെന്ത് പറഞ്ഞാലും അത് എന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു, എന്റെ അച്ഛന്റെ അഭിപ്രായം എന്റെ അഭിപ്രായം ആക്കി മാറ്റുന്നു, ഇതെന്ത് ഭ്രാന്താണ്", ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ അഹാന ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ