മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് സ്ഫടികത്തെ കണക്കാക്കുന്നത്. മാസും ക്ലാസു ചേർന്ന അപൂർവ സൃഷ്ടി. ആടുതോമയും ചാക്കോ മാഷുമെല്ലാം ഇപ്പോഴും മലയാളികളുടെ ഏറ്റവും ഇഷ്ട കഥാപാത്രങ്ങളാണ്. മുണ്ടൂരി അടിക്കുന്ന ആ തെമ്മാടിയെ മലയാളികൾ ആഘോഷിക്കാൻ തുടങ്ങിയിട്ട് 26 വർഷമാവുകയാണ്. സ്ഫടികത്തിന്റെ വാർഷികത്തിന് ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ആടുതോമയെന്ന തന്റെ എക്കാലത്തേയും മികച്ച കഥാപാത്രത്തെ സമ്മാനിച്ചതിന് ഭദ്രനെ തേടി മോഹൻലാലിന്റെ സന്ദേശം എത്തിയിരുന്നു. അതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. 'ആടുതോമ, മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്, സ്ഫടികം' എന്ന കുറിപ്പിൽ ചിത്രത്തിലെ ഒരു രംഗത്തിന്റെ വിഡിയോ ആണ് മോഹൻലാൽ ഭദ്രന് അയച്ചത്. 1995 മാർച്ച് 30 നാണ് സ്‌ഫടികം പുറത്തിറങ്ങിയത്.
ഭദ്രന്റെ കുറിപ്പ് വായിക്കാം
ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ ‘ മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്’ എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് ജ്യോമെട്രിക്സ് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റൽ 4കെ ടീസർ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ