മലയാളത്തിലെ ഏക്കാലത്തേയും വലിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചാണ് ഡെന്നീസ് ജോസഫ് വിടപറഞ്ഞത്. സിനിമയിലെ നടന്മാരും അണിയറ പ്രവർത്തകരുമായി മികച്ച ബന്ധം സൂക്ഷിച്ചിരുന്നു അദ്ദേഹം. അതിനാൽ ഡെന്നീസിന്റെ അപ്രതീക്ഷിത വേർപാട് മലയാള സിനിമാ ലോകത്തിന് വേദനയാവുകയാണ്. ഇപ്പോൾ ഡെന്നീസുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസു തുറക്കുകയാണ് നടി സുഹാസിനി.
പ്രിയദർശൻ, ഡെന്നീസ് ജോസഫ്, ദിനേശ് ബാബു എന്നിവരായിരുന്നു തന്റെ എൺപതിലെ കൂട്ടുകാർ എന്നാണ് സുഹാസിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. തങ്ങൾ ഒന്നിച്ച് പബ്ബുകളിലോ ഡിസ്കോ ബാറിലോ പോയിരുന്നില്ല. എന്നാൽ ലൊക്കേഷനിലെ ഇടവേളകളിൽ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുമായിരുന്നു എന്നാണ് താരം ഓർമിക്കുന്നത്. 'വളരെ ശക്തനായ തിരക്കഥാകൃത്തിനെയും എൻ്റെ പ്രിയപ്പെട്ട സുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്, നമ്മുടെ ഗ്യാങ്ങിനൊപ്പം എത്രയും വേഗം വീണ്ടും കാണാം' എന്ന അടിക്കുറിപ്പിലാണ് തന്റെ സുഹൃത്തിന്റെ ഓർമകൾ താരം പങ്കുവെച്ചത്.
"പ്രിയൻ, ഡെന്നിസ് ജോസഫ്, ദിനേശ് ബാബു എന്നിവരായിരുന്നു എൻ്റെ ഇരുപതുകളിലെ കൂട്ടുകാർ. ഞങ്ങൾ പബ്ബുകളിലോ പോവുകയോ ഡിസ്കോ ബാറുകളിലോ പോയിരുന്നില്ല, പക്ഷേ പതിവായി എന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കണ്ടുമുട്ടും. ഷൂട്ടിംഗിന്റെ ഇടവേളകളിൽ സിനിമയെ കുറിച്ച് ചർച്ച ചെയ്യും. പ്രിയൻ അക്കാലത്ത് മലയാളത്തിൽ ചെറിയ ബഡ്ജറ്റിലുള്ള കോമഡി സിനിമകൾ ചെയ്യുകയാണ്, ഡെന്നീസ് അന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ തിരക്കഥാകൃത്തായിരുന്നു, ദിനേഷ് ആവട്ടെ തമിഴ് സിനിമയിലെ പ്രശസ്തനായ സിനിമോട്ടോഗ്രാഫർ. ഒരു നടിയെന്ന രീതിയിൽ ലഭിക്കുന്ന ഓരോ വീട്ടമ്മ വേഷങ്ങളിലും ഫെമിനിസം കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു ഞാനന്ന്. എന്നും ഒരു പുതിയ കഥയോടെ ഞങ്ങളുടെ സംഭാഷണങ്ങൾ തുടങ്ങും, പിന്നീടത് തമിഴും മലയാളവും ഇംഗ്ലീഷുമൊക്കെയടങ്ങുന്ന ലോക സിനിമയെ പറ്റിയുള്ള ഗഹനമായ ചർച്ചകളായി മാറും, അതിനിടയിൽ ഒരുപാട് ചായകളും സിഗരറ്റുകളും തീരും (അവർ മൂന്നുപേരും അതിഭീകര ചെയിൻ സ്മോക്കേഴ്സ് ആയിരുന്നു). ആ ചർച്ചകൾ അവസാനിക്കുന്നത് വഴക്കിലാവും. ദുർവാശിക്കാരായ ഈ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് ഞാനെന്ന തമിഴത്തി എല്ലായ്‌പ്പോഴും ശപഥം ചെയ്യും. എല്ലാ വാദങ്ങളിലും ഞാൻ പരാജയപ്പെടും, പ്രത്യേകിച്ചും പ്രിയനോട്. - സുഹാസിനി കുറിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ